
മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിന്‍റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നയിക്കുന്നത്. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്‍ദുൾ വാഹിദും കുടുംബവും ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കറുത്ത നിറമായതിനാലായിരുന്നു പരിഹാസം. ഇത് ഷഹാനയെ മാനസികമായി തളർത്തി. ഇതിന് പുറമെ ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും അധിക്ഷേപിച്ചു. സഹപാഠികൾ പറഞ്ഞാണ് വിവരം അറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഷഹാന ഈ കാര്യം തങ്ങളോട് പറഞ്ഞതെന്നും അമ്മാവൻ സലാം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്‍റെ ഉമ്മ ചോദിച്ചു. വാഹിദിന്‍റെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പോലീസിൽ രേഖമൂലം പരാതി നൽകുമെന്നും അമ്മാവൻ സലാം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭർത്താവ് വിദേശത്താണ്. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമായതെന്നും കുടുംബം പറയുന്നു. കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
