
കൊച്ചി: കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതിന് പിന്നാലെ ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെ ജയിലിൽ നിന്നും പുറത്തിറങ്ങി. അതേസമയം രാവിലെ 10:15 ന് സ്വമേധയ കേസ് പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തി. കോടതിയെ പരിഹസിക്കുന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കില്ല എന്നും ആവശ്യമെങ്കിൽ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്ക് കോടതി കേസ് വീണ്ടും പരിഗണിക്കും. അതിൽ സംഭവങ്ങളുടെ വിശതീകരണം നൽകണമെന്ന് ഇരു അഭിഭാഷകർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ വിശദമായ തീരുമാനം ഉച്ചയോടെ അറിയാം. ജയിലിൽ നിന്നും പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂർ പറഞ്ഞത് മനുഷ്യാവകാശ വിഷയങ്ങളാണ്. സഹ തടവുകാരുടെ പരാതി ഞാൻ കേട്ടു. 26 പേരാണ് എന്നോട് സങ്കടങ്ങൾ പറഞ്ഞത്. ചെറിയ കേസുകളിൽ പെട്ട് പോലും ജാമ്യം ലഭിച്ചിട്ടും ജാമ്യ തുക കെട്ടിവെക്കാൻ ഇല്ലാത്തവരും തടവറയിൽ കഴിയുന്നുണ്ട്. ഇവർക്ക് വേണ്ടിയാണ് ഇവരുടെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി ജയിലിൽ തുടർന്നത് എന്നും അദ്ദേഹം പറഞ്ഞു.
