
തിരുവല്ലയിൽ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവർത്തകൻ സന്ദീപിൻ്റെ വീട്ടിൽ സന്ദർശനം നടത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിൻ്റെ കൊലപാതകത്തിൽ ബി.ജെ.പിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടിയേരി ആവർത്തിച്ചു പറഞ്ഞു.
ബി.ജെ.പി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും ബി.ജെ.പി നേതൃത്വത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു. സന്ദീപിൻ്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിൻ്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

സി.പി.ഐ.എമ്മിനെ ബി.ജെ.പി വേട്ടയാടുകയാണെന്നും അക്രമത്തിനെതിരെ പാർട്ടി ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. അക്രമപാതയിൽ നിന്ന് ആർ.എസ്.എസ് പിന്തിരിയണമെന്നും സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല നടത്തിയത് ബി.ജെ.പി ഏൽപ്പിച്ച സംഘമാണ്. ആർ.എസ്.എസ് നടത്തുന്ന കൊലപാതകം അവർ ഏറ്റെടുക്കാറില്ലെന്നും സന്ദീപിൻ്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
