
ആലപ്പുഴ: ഉത്രട്ടാതി വള്ളംകളി ആഘോഷത്തിൽ ഒരുക്കത്തിനിടെ പള്ളിയോടം മറിഞ്ഞ് മരിച്ചത് ദുഃഖാർദ്രം. പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യന്‍ (18), ചെറുകോല്‍ സ്വദേശി വിനീഷ് (35) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിയോടം മറിഞ്ഞതിൻ്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യൻ്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. ഉച്ചയോടെ വിനീഷിൻ്റെ ശരീരവും കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നാട്ടുകാരുടെ കണ്‍മുമ്പില്‍ വെച്ചാണ് അപകടമുണ്ടാകുന്നത്. തിരച്ചിലിന് നേവിയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയ പെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.
പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.
