
ഇലക്ഷൻ സ്പെഷ്യൽ
കാസർകോട്: ജില്ലയിലും സംസഥാനത്തെ മറ്റു ജില്ലകളിലും നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് യു.ഡി.എഫ് അനുകൂല തരംഗമാകാനാണ് സാധ്യത. പിണറായി സർക്കാരിലെ നേട്ടവും കോട്ടവും ജനങ്ങൾ ചർച്ചചെയ്യുമ്പോൾ തന്നെ വലിയൊരു വിഭാഗം വിശ്വാസികൾ ഇപ്പോഴും ശബരിമല വിഷയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
അയ്യപ്പ ഭക്തരിൽ മുറിവുണക്കാത്ത വിഷയമായി ഇപ്പോഴും ശബരിമല വിഷയം ആളിക്കത്തുന്നുണ്ട്. ഓരോ ഇടത് കേന്ദ്രങ്ങളിലും പ്രചാരണത്തിറങ്ങുന്ന സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും കേൾക്കേണ്ടി വരുന്നതും ഭക്തരുടെ മനോവിഷമമാണ്.

കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞടുപ്പിൽ ശബരിമല വിഷയം ഉയർത്തിപിടിച്ചാണ് മുന്നണികൾ വോട്ട് പിടിച്ചത്. യു.ഡി.എഫിന് അനുകൂല വിധിയാണ് അന്ന് ഉണ്ടായത്. കേരളത്തിലെ 20 സീറ്റിൽ 19 സീറ്റും യു.ഡി.എഫിന് ഒപ്പം നിന്നു. ഒരു സീറ്റ് മാത്രമാണ് ഇടത് മുന്നണിക്ക് ലഭിച്ചത്. ഹിന്ദുക്കളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് പോലും പ്രതീക്ഷിച്ച നേട്ടം അന്ന് ഉണ്ടാക്കാനായിരുന്നില്ല. കേരളത്തിലെ വോട്ടർമാർ സസൂക്ഷ്മം എല്ലാം വീക്ഷിക്കുന്നവരാണ്. ഇടത് വലത് ചായ്‌വുള്ളവരാണെങ്കിലും ഏത് സമയം ആരൊക്കൊപ്പം നിൽക്കണം എന്നത് അവർ തീരുമാനിക്കുന്നു.
പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിഷയവും അറസ്റ്റും കോടതി ഇടപെടലുമെല്ലാം ഈ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും. എന്നാൽ യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്‌ലിം ലീഗ് എം.എൽ.എ മാരുടെ അറസ്റ്റ് പൊതു ജനം എങ്ങനെ വിലയിരുത്തും എന്നത് നാം കണ്ടറിയണം.
