
കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരുടേതെന്നു കരുതുന്ന നിരവധി വിരലടയാളങ്ങള്‍ കണ്ടെത്തി. പോലീസ് നായ വീട്ടിലും പരിസരത്തും മണം പിടിച്ച ശേഷം റോഡുവരെ ഓടിയ ശേഷം നിന്നു. അവിടെ നിന്നു കവര്‍ച്ചക്കാര്‍ വാഹനത്തില്‍ കയറി സ്ഥലം വിട്ടതായി സംശയിക്കുന്നു. കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്‍, എസ്.ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ നായിക്കാപ്പിലുള്ള വീട്ടിൽ ഞായറാഴ്ച്ച വൈകിട്ട് 6 മണിക്കും 8 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്. ചൈത്രയും കുടുംബവും വൈകിട്ട് 6 മണിയോടെ വീടുപൂട്ടി കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീട്ടുകാരെ നന്നായി അറിയുന്നവരാകാം കവർച്ചക്ക് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
