
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമുറപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറുകയും 150 അധികം എം.പിമാരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തതോടെയാണ് ഋഷി സുനാക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പെന്നി മോര്‍ഡന്റിന് 25 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചിരുന്നത്.
ലിസ്ട്രസ് മന്ത്രിസഭയിലെ പ്രമുഖരെല്ലാം ഋഷി സുനാക്കിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 100 എം.പിമാരുടെ പോലും പിന്തുണ പോലും ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്.

എന്നാല്‍ 102 എം.പിമാരുടെ പിന്തുണയുണ്ടെന്നും രാജ്യത്തിൻ്റെ യും പാര്‍ട്ടിയുടെയും ഐക്യം നിലനിര്‍ത്തുന്നതിനായി മത്സരമൊഴിവാക്കുന്നുവെന്നായിരുന്നു ബോറിസ് ജോണ്‍സൻ്റെ പ്രതികരണം. 2020 ഫെബ്രുവരി മുതല്‍ എക്സ്ചെക്കറിന്റെ ചാന്‍സലറായിരുന്നു ഋഷി സുനക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ്.
മുമ്പ് 2019 ജൂലൈ മുതല്‍ 2020 ഫെബ്രുവരി വരെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു. 2015 മുതല്‍ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ട് (യോര്‍ക്ക്‌സ്) പാര്‍ലമെന്റ് അംഗവുമാണ്. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയ ഇന്ത്യന്‍ മാതാപിതാക്കളുടെ മകനാണ് സുനാക്.
