
ഹെൽത്ത് ഡെസ്ക്: ഹാൻ്റ വൈറസ് Hantavirus ബാധയെത്തുടർന്ന് ദിവസങ്ങളോളം കടലിൽ കിടന്ന എം.വി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിച്ചത്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെയാണ് കപ്പൽ നങ്കൂരമിട്ടത്. സ്പെയിനിൽ നിന്നുള്ള യാത്രക്കാരെയാണ് ആദ്യം കപ്പിൽ നിന്നും ഇറക്കിയത്. പിന്നീട് നെതർലാൻഡ്, ജർമ്മനി, ബെൽജിയം, അയർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അവരുടെ നാട്ടിലേക്ക് എത്തിക്കാൻ നീക്കങ്ങൾ തുടങ്ങി.
ഈ രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങൾ തയ്യാറാക്കിയിരുന്നു. PPE കിറ്റ് ധരിച്ചുള്ള ആരോഗ്യ പ്രവർത്തകർ യാത്രക്കാർക്കും PPE നൽകിയതിന് ശേഷം പൂർണ്ണ സുരക്ഷാ ഉറപ്പാക്കിയാണ് പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്. കപ്പലിൽ ഉള്ള മുഴുവൻ ആളുകളെയും പ്രത്യേകം താമസം ഒരുക്കി നിരീക്ഷിക്കും. അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെൻ്ററിൽ നിരീക്ഷണത്തിൽ വെയ്ക്കുമെന്നും സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ എടുക്കാൻ അനുവദിക്കൂ എന്ന് അധികൃതർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. യാത്രക്കാരെ ഒഴിപ്പിച്ചശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം.
