
കാസർകോട്: കിഴൂർ കടപ്പുറം പുലിമുട്ടിൽ നിന്നും ആഗസ്റ്റ് 31 ശനിയാഴ്ച്ച കാണാതായ മുഹമ്മദ് റിയാസ് (36) ന് വേണ്ടിയുള്ള തിരച്ചിൽ തുടരും. കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെയാണ് കാസർകോട് തളങ്കര വില്ലേജ് പരിധിയിൽ വരുന്ന കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായത്. 5 ദിവസമായി റവന്യു വകുപ്പും പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തി വരികയാണ്. തിരച്ചിലിനുവേണ്ടി ഇന്ത്യൻ നേവിയുടെ സഹായം തേടിയിട്ടുണ്ട്.
സെപ്റ്റബർ 2 ന് Coast guard MRSC Beypore ൻ്റെ Dornier വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തിയിട്ടു പോലും ഇതുവരെ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിൻ്റെ സഹായം തേടിയത്. നാളെ (05.09.2024) കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തും. നേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസർകോട് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാണാതായ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് , കോസ്റ്റൽ പോലീസ്, ഫയർ & റെസ്‌ക്യൂ ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇന്ന് കർണ്ണാടകയിൽ നിന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്‍പെയും സംഘവും എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
