ഇന്നും ലോകത്തിന് പിടികൊടുക്കാത്ത അദ്ഭുതം; ജാപ്പനീസ് പാറക്കപ്പലിനുള്ള ഉത്തരം തേടി ഗവേഷകർ

  • Post category:news
  • Reading time:2 mins read
You are currently viewing ഇന്നും ലോകത്തിന് പിടികൊടുക്കാത്ത അദ്ഭുതം; ജാപ്പനീസ് പാറക്കപ്പലിനുള്ള ഉത്തരം തേടി ഗവേഷകർ

നിർമാണത്തിലെ വൈദഗ്ധ്യവും ഭംഗിയും കൃത്യതയും കൊണ്ട് ആളുകളെ ഇപ്പോഴും അമ്പരപ്പിക്കുന്ന കാഴ്ചയാണ് ജപ്പാനിലെ മസൂഡ ഗ്രാമത്തിൽ പോയാൽ കാണാൻ കഴിയുന്നത്. അവിടുത്തെ തകായ്ചി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ചരിത്രപരമായി തന്നെ ഏറെ പ്രധാന്യമർഹിക്കുന്നതാണ്. എഡി 250–552 കാലത്ത് ഇവിടെ ഒരു ജനത വസിച്ചിരുന്നു. ഈ കാലം ടുമുലസ് കാലഘട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇതിനെ ഓൾഡ് മൗണ്ട് കാലഘട്ടമെന്നും വിശേഷിപ്പിക്കാറുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ, നിർമാണ വിദ്യകളിൽ ഏറെ പ്രാവീണ്യമുണ്ടായിരുന്ന ഒരു ജനത വസിച്ചിരുന്നു എന്ന് വിശ്വസിക്കാൻതന്നെ ഇന്നും പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാൽ മസൂഡയിൽ കാണപ്പെടുന്ന പാറകൊണ്ടുള്ള നിർമിതികൾ ഈ സംശയങ്ങളെയെല്ലാം മാറ്റിമറിക്കുന്നവയാണ്.

പാറക്കല്ല് കൊണ്ട് പ്രത്യേകരീതിയിലുള്ള ചില നിർമിതികളുണ്ട് മസൂഡയിൽ. ഇവയിൽ പലതും പലതരം ആകൃതികളിലാണു നിർമിച്ചിരിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ ഒരെണ്ണം മാത്രം വേറിട്ടു നിൽക്കുന്നു. അതാണ് മസൂഡ–നൊ–ഇവാഫ്യൂൻ. ജാപ്പനീസ് ഭാഷയിൽ മസൂഡയിലെ പാറക്കപ്പൽ എന്നാണ് ഇതിനർത്ഥം.

ഒറ്റനോട്ടത്തിൽ കാടിനു നടുവിലൊരു കപ്പലിരിക്കുകയാണെന്നു തോന്നും. വലിയൊരു പാറയിൽ അതിസൂക്ഷ്മതയോടെ കൊത്തിയുണ്ടാക്കിയതാണ് മസൂഡ–നൊ–ഇവാഫ്യൂൻ. ഒരു കുന്നിൻമുകളിനു സമീപത്താണ് ഇതിന്‍റെ സ്ഥാനം. ഏകദേശം 11 മീറ്റർ വരും നീളം, എട്ടു മീറ്റർ വീതി. ഉയരമാകട്ടെ 4.7 മീറ്ററും. 800 ടണ്ണോളം വരും ആകെ ഭാരം. മുകൾ ഭാഗം പരത്തി ചെത്തിയെടുത്ത നിലയിലാണ്. ചതുരാകൃതിയിലുള്ള രണ്ട് ദ്വാരങ്ങളുമുണ്ട് മുകളിൽ. അതിൽ വെള്ളംനിറഞ്ഞ നിലയിലും. താഴെ നിരയായി പല്ലുകൾ പോലുള്ള അടയാളങ്ങളുമുണ്ടാക്കിയിട്ടുണ്ട്.

ഇത്തരം നിർമിതികൾക്ക് ചുറ്റും കിടങ്ങുകൾ കുഴിക്കുന്ന രീതിയും ജപ്പാനിലുണ്ടായിരുന്നു. എന്തിനാണിവ നിർമിച്ചത്, ആരാണു നിർമിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പക്ഷേ ഇന്നേവരെ ഉത്തരം ലഭിച്ചിട്ടില്ല. ചില നിഗമനങ്ങളുയർന്നു വന്നിട്ടുണ്ടെന്നു മാത്രം. മസൂഡയ്ക്കു ചുറ്റും ഒട്ടേറെ ബുദ്ധവിഹാരങ്ങളുണ്ടായിരുന്നു. ആചാരപരമായ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി അവർ നിർമിച്ചതാകാമെന്നാണ് ഒരു വാദം. എന്നാൽ ജപ്പാനിലെ ഒരിടത്തും ബുദ്ധമതക്കാർ ഇത്തരം നിർമിതികൾ തയാറാക്കിയിട്ടില്ലെന്നതാണു സത്യം.

പിന്നെ മസൂഡയിൽ മാത്രമെങ്ങനെ വന്നു? പണ്ടുകാലത്ത് നിർമിക്കപ്പെട്ട മസൂഡ തടാകത്തിന്‍റെ ഓർമയ്ക്കു നിർമിച്ചതാണെന്നും വാദങ്ങളുണ്ട്. പക്ഷേ തടാകം ഇപ്പോൾ വറ്റിവരണ്ട നിലയിലാണ്. തടാകത്തിനു വേണ്ടി ഇത്രയേറെ കൃത്യതയോടെ എന്തിനാണൊരു നിർമിതിയെന്ന ചോദ്യവും പ്രസക്തം. വാനനിരീക്ഷണത്തിന് വേണ്ടി നിർമിച്ചതാണെന്നാണു മറ്റൊരു വാദം.

വർഷത്തിൽ ഒരു പ്രത്യേകദിവസം മസൂഡ–നൊ–ഇവാഫ്യൂനിന്‍റെ മുകളിലെ നേർരേഖയോട് സമീപത്തെ കുന്നിനു മുകളിൽ ഉദിക്കുന്ന സൂര്യന്‍റെ പ്രകാശം കൂടിച്ചേരുമെന്നാണു കരുതുന്നത്. ജപ്പാനിൽ ചാന്ദ്ര കലണ്ടർ പ്രകാരം കാർഷിക സീസണിനു തുടക്കം കുറിക്കുന്നത് ആ ദിവസമാണത്രേ. എന്നാൽ വിദഗ്ധര്‍ ഈ വാദത്തെയും തള്ളിയിട്ടുണ്ട്. രാജവംശത്തിന്‍റെ ശവകുടീരമാണെന്നാണ് മറ്റൊരു വിഭാഗം ഗവേഷകർ പറയുന്നത്. പണിതീരാത്ത ഒരു ശവകുടീരത്തിലേക്കുള്ള കവാടമാണെന്നു പറയുന്നവരുമുണ്ട്. എന്നാൽ ഇവിടെനിന്നു മൃതദേഹ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. മസൂഡ–നൊ–ഇവാഫ്യൂനിന്‍റെ ഓരോ ഇഞ്ചും പരിശോധിച്ച്, രേഖാചിത്രങ്ങൾ തയാറാക്കിയും ആന്തരികഘടന വിശകലനം ചെയ്തുമെല്ലാം ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഇന്നും ഇവയ്ക്കു പിന്നിലെ രഹസ്യം ലോകത്തിനു മുന്നിൽ അന്യമാണ്.

0Shares