
കാസർകോട് : രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ തീവ്രവാദ ചിന്തകൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ മതപണ്ഡിതർ പ്രതികരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി ആഹ്വാനം ചെയ്തു. സമസ്ത ജില്ല കമ്മറ്റി സംഘടിപ്പിച്ച പണ്ഡിത ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി സമൂഹത്തിൻ്റെ വലിയ ശാപമായി മാറിയിരിക്കുന്നു. ധൂർത്തുകളും അനാചാരങ്ങളും വിവാഹം പോലുള്ള പുണ്യചടങ്ങുകളെപ്പോലും മലീമസമാക്കുന്നു. മഹല്ല് നേതൃത്വവും മതപണ്ഡിതരും കൈ കോർത്ത് ശക്തമായി ബോധവത്കരണം നടത്തുകയാണ് പരിഹാരം. അതിന്ന് പണ്ഡിതന്മാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഫൈസൽ അഹ്സനി രണ്ടത്താണി തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി. കേമ്പ് അമീർ കെപി ഹുസൈൻ സഅദി കെ. സി റോഡ് ആമുഖ പ്രഭാഷണം നടത്തി. ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂർ, വൈ. എം അബ്ദുറഹ്മാൻ അഹ്സനി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി തുടങ്ങിയവർ സംസാരിച്ചു. നൂറുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ധീൻ തങ്ങൾ നേതൃത്വം നൽകി. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി സ്വാഗതം പറഞ്ഞു.
