
പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മരിച്ച മലയാളി പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. രഞ്ജിത ഗോപകുമാരൻ നായർ എന്ന യുവതിയാണ് മരിച്ചത്. ഇതു സംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിത നാട്ടിൽ സ്ഥിര താമസമാക്കാനായി സർക്കാർ ജോലിക്കായി ശ്രമിച്ചു. നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. അതേസമയം ലണ്ടനിലെ ജോലിയിൽ നിന്നും വിരമിക്കാത്തതിനാൽ സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
2014 മുതൽ പ്രവാസ ജീവിതം നയിച്ചുവരുന്ന യുവതി ദീർഘകാലം ഒമാനിൽ ജോലിചെയ്തിരുന്നു. ഒമാനിലെ സലാലയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. ഈ അടുത്താണ് ലണ്ടനിൽ ജോലി ലഭിച്ചതും അങ്ങോട്ട് മാറിയതും. അതിനിടെയാണ് നാട്ടിൽ സർക്കാർ ജോലി ശെരിപ്പെട്ടുവന്നതും. രഞ്ജിതയുടെ മരണവാർത്ത കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്ത്തി. മൃതദ്ദേഹം വിട്ടുകിട്ടുന്നതിനായി DNA സാമ്പിളുകൾ കുടുംബാംഗങ്ങൾ നൽകേണ്ടതുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടവും ബന്ധുക്കളും.
