
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കളെ അപമാനിക്കരുതെന്ന് അണികൾക്ക് നിർദേശം നൽകി രാഹുൽഗാന്ധി. അമേഠിയിൽ പരാജയപ്പെട്ട സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളെ അപമാനിക്കുന്ന രീതി ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ആളുകളെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷ്യമാണെന്നും ശക്തിയുടേതല്ലെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിക്കുകയായിരുന്നു. അമേഠിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന പരിഹാസത്തിൻ്റെ പശ്ചാത്തലത്തിലാണ് രാഹുൽ നിർദേശം നൽകിയത്.

വ്യാഴാഴ്ചയാണ് സ്മൃതി ഇറാനി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഇതിനു പിന്നാലെ സ്മൃതിയെ പരിഹസിച്ചുകൊണ്ടുള്ള നിരവധി ട്രോളുകളും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. സ്മൃതിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകളും പരിഹാസ വീഡിയോകളും പ്രചരിപ്പിക്കുന്നതിനിടയിലാണ് രാഹുലിന്റെ കുറിപ്പ്. മനുഷ്യരെ അപമാനിക്കുന്നതും കളിയാക്കുന്നതും ബലഹീനതരുടെ ലക്ഷണമാണ്, ശക്തിയുടേതല്ലെന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ നിന്നും സ്മൃതി ഇറാനി കോണ്‍ഗ്രസിലെ കിഷോരിലാല്‍ ശര്‍മയോട് ഒന്നരലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്.
