ഡല്‍ഹിയില്‍ തീപിടിച്ച കെട്ടിട ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്‌തു; വെന്തുമരിച്ച 27 പേരില്‍ പലരെയും തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് ഡിസിപി, കാണാതായവർക്കായി ആശുപത്രികള്‍ കയറിയിറങ്ങി ബന്ധുക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ തീപിടിച്ച കെട്ടിട ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്‌തു; വെന്തുമരിച്ച 27 പേരില്‍ പലരെയും തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് ഡിസിപി, കാണാതായവർക്കായി ആശുപത്രികള്‍ കയറിയിറങ്ങി ബന്ധുക്കള്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ വെന്തു മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. 12 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അമ്പതിലേറെ പേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. കെട്ടിടത്തിൻ്റെ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉടമകളായ വരുണ്‍ ഗോയല്‍, ഹര്‍ഷ് ഗോയല്‍ എന്നിവരെ അറസ്റ്റ് ചെയ്‌തു. എസ്‌.ഐ ടെക്‌നോളജിസ് എന്ന സ്ഥാപനമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ജോലി ചെയ്‌തിരുന്നവരില്‍ ഏറെയും സ്ത്രീകളാണ്.

നിരവധിപേരെ കാണാതായാട്ടിണ്ട്. ഇവരെ തേടി ബന്ധുക്കള്‍ ആശുപത്രികള്‍ തോറും കയറിയിറങ്ങുന്ന കാഴ്‌ചയാണ് കാണുന്നത്. പലരെ കുറിച്ചും ഒരു വിവരവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങള്‍ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഇവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് പശ്ചിമ ഡല്‍ഹി ഡി.സി.പി വ്യക്തമാക്കിയത്. മരണസംഖ്യ ഇപ്പോഴത്തെ നിലയില്‍ നിന്നും ഉയരുമോ എന്ന ആശങ്കയുമുണ്ട്.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം സംബന്ധിച്ച്‌ ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങള്‍ അറിയിക്കുന്നത്.

അഗ്നിബാധ ഉണ്ടായപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ മുകളിലെ നിലകളിലേക്ക് ഓടിക്കയറിയവര്‍ അവിടെയും തീ പടര്‍ന്നതോടെ അവശനിലയിലായ അവസ്ഥയിലായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മൂന്നും നാലും നിലകളിലേക്ക് എത്താന്‍ കഴിഞ്ഞത്. ചിലര്‍ കെട്ടിടത്തില്‍നിന്ന് പുറത്തേക്കു ചാടിയും രക്ഷപ്പെടാന്‍ ശ്രമിച്ചു.

മുപ്പതിലേറെ അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണ് തീ അണയ്ക്കാനായത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, സി.സി.ടി.വി ക്യാമറകളും വൈഫൈ റൂട്ടറുകളും നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ഓഫിസിലുണ്ടായിരുന്ന അന്‍പതിലധികം ജീവനക്കാരെ രക്ഷപ്പെടുത്തി. കമ്പനിയുടമകളെ കസ്റ്റഡിയിലെടുത്തു.

അപകടത്തിന് കാരണമായത് എന്താണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടല്ല. നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഒന്നാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമീപത്തെ വീട്ടിലെ സി.സി.ടി.വിയിലാണ് ഈ ദൃശ്യങ്ങള്‍ തെളിഞ്ഞിരിക്കുന്നത്.

ദാരുണമായ ദുരന്തസംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

0Shares