
കാസറഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. ഇത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ബുധനാഴ്ച നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് നാല് യു.ഡി.എഫ് അംഗങ്ങൾ ബി.ജെ.പി സ്ഥാനാർത്ഥിയായ രാമകൃഷ്ണ ബല്ലാളിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ സിപിഎമ്മിലെ ശശികലയ്ക്ക് 7 വോട്ടും അഞ്ച് അംഗങ്ങൾ മാത്രമുള്ള ബി.ജെപി.ക്ക് 9 വോട്ടും ലഭിച്ചു.ഇതോടെ മുസ്ലിം ലീഗിലെ രണ്ട് മെമ്പർമാരും കോൺഗ്രസിലെ രണ്ട് മെമ്പർമാരും രാഷ്ട്രീയമായ പരിഹാസത്തിന് കാരണക്കാരായി. രണ്ടാം വാർഡ് മെമ്പർ സകീർ ഹുസൈൻ, 21-ാം വാർഡായ കടങ്കൊടിയിലെ മെമ്പർ മൈമൂനത്ത് മിസ്രിയ, പെർമുദായിലെ മെമ്പർ ശ്രീനിവാസ മാസ്റ്റർ, കൊക്കേച്ചാൽ വാർഡിലെ മെമ്പർ പ്രിൻസി ഡിസൂസ എന്നിവരാണ് ബി.ജെ.പി അംഗത്തിന് അനുകൂലമായി വോട്ട് ചെയ്തത്.രാജ്യത്തും സംസ്ഥാനത്തും ജില്ലയിലും ബിജെപിക്ക് എതിരെ പോരാടുന്ന യുഡിഎഫ് ഇതോടെ വെട്ടിലായി. മാത്രവുമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിയെ എങ്ങിനെ നേരിടും എന്നതിലും വിവാദം ഉടലെടുത്തു. കോലീബി സഖ്യം എന്നതിൽ ഇടത് മുന്നണി പ്രക്ഷോഭം ആരംഭിച്ചു.
