
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയിലെ ഉമ്മൻചാണ്ടിയുടെ സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകത തന്നെയാണ്. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനും കനത്ത നഷ്ടമാണെന്നും കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്പകാലം മുതൽ തന്നെ കോൺഗ്രസ് പാർട്ടിയുടെ അതിപ്രധാനികളിൽ ഒരാളായി ഉമ്മന്‍ചാണ്ടി മാറിയിരുന്നു. നിയമസഭാ പ്രവർത്തനം ഒന്നിച്ചാണ് തുടങ്ങിയതെങ്കിലും തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇടവേളകള്‍ ഉണ്ടായിരുന്നു എന്നാൽ ഉമ്മൻചാണ്ടി തുടർച്ചയായി ആ പ്രവർത്തനം ഭംഗിയായി നിറവേറ്റിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഉമ്മൻചാണ്ടിക്ക് പകരക്കാരൻ ഉമ്മൻചാണ്ടി മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഒരു മനുഷ്യ ജീവിയോടും വെറുപ്പ് കാണിക്കാത്ത നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികൾ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നേതാവില്ല. കണ്ണൂരിൽ കല്ലേറ് കിട്ടിയപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കടൽ പോലെ ഇരമ്പി… ഉമ്മൻചാണ്ടി അത് സ്നേഹ വടി കൊണ്ട് തടഞ്ഞെന്നും കെ.സുധാകരൻ പറഞ്ഞു.
സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക മേഖലയുടെ പരിഛേദമായി മാറുകയായിരുന്നു.
