ഐ എസ് ബന്ധം; തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്‌ഡ്, ഡി.എം.കെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന

You are currently viewing ഐ എസ് ബന്ധം; തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്‌ഡ്, ഡി.എം.കെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന

ചെന്നൈ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്‌ഡ്. കോയമ്പത്തൂരില്‍ 21 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തും തെങ്കാശിയിലെ ഒരിടത്തുമാണ് റെയ്‌ഡ് നടക്കുന്നത്.

കോയമ്പത്തൂരിലെ ഡി.എം.കെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ സംഘം പദ്ധതിയിട്ടിരുന്നുവെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. ഹൈദരാബാദിൽ അഞ്ചിടത്തും റെയ്‌ഡ് നടക്കുന്നുണ്ട്.

കേരളത്തില്‍ ടെലഗ്രാമിൽ ഐ.എസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്‌ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐ.എസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍.ഐ.എ പറയുന്നത്.

Courtesy: ANI

ഇയാളുടെ കസ്റ്റഡി കാലാവധി ശനിയാഴ്‌ച അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളില്‍ തെളിവെടുപ്പും നടന്നിരുന്നു.

ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌ത്‌ പരിശീലനം നടത്താനായിരുന്നു നബീലിൻ്റെ പദ്ധതിയെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു. ക്രിസ്തീയ മതപുരോഹിതനെ അപായപ്പെടുത്താനും തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവർ പദ്ധതി തയാറാക്കിയിരുന്നു.

ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിൻ്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഐ.എസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇതെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു.

0Shares