
ദില്ലി: രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ ജിഎസ്‍ടി നികുതി ക്രമപ്പെടുത്തിയതോടെ വിലയിൽ മാറ്റം വരിക. അഞ്ച് ശതമാനം സ്ലാബിളിലേക്ക് മാറ്റിയതിനാൽ 90 ശതമാനം ഉല്പന്നങ്ങൾക്കും വിലകുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിലക്കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാനായി വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിയമാക്കിയിട്ടുണ്ട്. കേരളത്തിൽ വില കൂടുമെന്ന് അറിയിച്ചിരുന്ന മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയാനാണ് സാധ്യത. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലും കുറവ് വരും. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയാകും.
500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റർ മിൽമ വാനില ഐസ്ക്രീമിന്‍റെ വില 220 രൂപയിൽ നിന്ന് 196 രൂപയായും കുറയും. ഫീഡിങ് ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്‌കിൻ, ക്ളിനിക്കൽ ഡയപ്പർ, തുന്നൽയന്ത്രവും ഭാഗങ്ങളും, 2500 രൂപയിൽ താഴെയുള്ള വസ്‌ത്രങ്ങൾ, ജൈവകീടനാശിനികൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്കും വില കുറയും. ജീവൻ രക്ഷാ മരുന്നുകളുടെ വിലയും കുറയും കുറെ മരുന്നുകളുടെ GST ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കുറെ ഏറെ മരുന്നുകളുടെ GST 12 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു. ഇതോടെ മരുന്നുകളുടെ വിലയിൽ കാര്യാമായ വിലകുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്ന ലോട്ടറിയുടെ ജിഎസ് ടിയിൽ വർദ്ധനവ് ഉണ്ടായെങ്കിലും കേരളത്തിൽ ലോട്ടറി ടിക്കറ്റിന്‍റെ വില കൂടില്ല എന്ന് ധനവകുപ്പ് വ്യക്തമാക്കി. നിലവിലെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താതെ സമ്മാനത്തുകയുടെ എണ്ണത്തിലും ഏജൻറുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. ലോട്ടറിയുടെ ജി എസ് ടി നികുതി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തയിട്ടുണ്ട്. രാജ്യത്ത് പാൻ മസാല ഉപയോഗിക്കുന്നവർക്കും, പുകവലി ശീലം ഉള്ളവർക്കും ഭാരമാകും GST താരിഫിലെ മാറ്റം. ആഡംബര വാഹങ്ങൾക്കും വില വർധിക്കും. പുതിയ മാറ്റം കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അധിക വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. നഷ്ട്ടം മുൻകൂട്ടി കണ്ടാണ് കേന്ദ്രം തീരുമാനം കൈകൊണ്ടത്.
