
സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിൻ്റെ ഉത്തരവാദികൾ പൊലീസാണ്. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നുവെന്നും ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പുട്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി തന്നെ പറയുന്നു. ഗുണ്ടകൾ സംസ്ഥാനത്ത് വിഹരിക്കുമ്പോൾ പൊലീസും സർക്കാറും നിഷക്രിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണം നിരന്തരമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐക്ക് എസ്.എച്ച്.ഒ പദവി നൽകിയതാണ് പൊലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സി.ഐയുടെ ജോലി എസ്.ഐ തരത്തിലേക്ക് മാറിയതിൽ ഉദ്യോഗസ്ഥർക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
