
കാസർകോട് : 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മഞ്ചേശ്വരം നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെയുള്ള കോഴക്കേസ് ഒതുക്കി തീർത്തത് ബി.ജെ.പി, സി.പി.എം അന്തർധാരയുടെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി. പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാനുതകുന്ന രീതിയിൽ ദുർബലമായ അന്തിമറിപ്പോർട്ട് നൽകിയ പോലീസിൻ്റെ നടപടി കഴിഞ്ഞ നാളുകളിൽ പ്രത്യക്ഷമായ പോലീസ് സേനയിലെ ആർ.എസ്.എസ് വത്ക്കരണത്തിൻ്റെ ഫലമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി കോഴയും നൽകിയിട്ടും അതിനെതിരെ ചെറുവിരലനക്കാൻ സംസ്ഥാനത്തെ ക്രമസമാധാനപാലകർക്ക് സാധിക്കുന്നില്ലെങ്കിൽ ഭരണ വ്യവഹാരം അപകടകരമായ സ്ഥിതിയിലെത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
