
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതിയുടെ ഉത്തരവ്. തഹാവൂർ റാണ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ റാണ സമർപ്പിച്ച ഹർജിയിലാണ് വിധി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്. അതിന് ശേഷം അവസാന ശ്രമമായാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉയർന്ന കോടതി വിധി ഇന്ത്യക്ക് അനുകൂലമായത് റാണക്ക് തിരിച്ചടിയായി.
