
ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന ഗൗതം അദാനി 23-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിക്കുകയും ചെയ്തു. 2023ലെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരമാണ് ഈ മാറ്റം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം അദാനിക്ക് ഒരോ ആഴ്ചയും ശരാശരി 3,000 കോടി രൂപ വീതമാണ് നഷ്ടമായത്.
സമ്പത്തില്‍ കനത്ത ഇടിവുണ്ടായതോടെ അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ ഡോളറായി. മൊത്തം ആസ്തിയില്‍ 60ശതമാത്തിലേറെ ഇടിവ്. ഇതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനവും അദാനിക്ക് നഷ്ടമായി. 82 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്‍. ലോകത്തെ 10 ശതകോടീശ്വന്മാരില്‍ ഇന്ത്യക്കാരനായി ഇപ്പോള്‍ അംബാനി മാത്രമാണുള്ളത്.

27 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ സൈറസ് പൂനവാല രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തെത്തി. എച്ച്.സി.എല്‍ ടെക്‌നോളജീസിൻ്റെ ശിവ് നാടാരാണ് നാലാമത്. 26 ബില്യണ്‍ ഡോളറാണ് ആസ്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച വ്യക്തിയെന്ന സ്ഥാനവും ശിവ് നാടാര്‍ക്ക് ലഭിച്ചു. 2022ലെ ഹുറൂണ്‍ പാട്ടിക പ്രകാരം 1,161 കോടി രൂപയാണ് അദ്ദേഹം ഈയിനത്തില്‍ ചെലവഴിച്ചത്.
ആഗോളതലത്തില്‍ ശതികോടീശ്വരന്മാരുടെ എണ്ണത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായപ്പോള്‍ ഇന്ത്യയില്‍ 16 പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണം 2022ലെ 3,384 ല്‍നിന്ന് 2023ല്‍ 3,112 ആയാണ് കുറഞ്ഞത്. പുതിയതായി എത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത് രേഖ രാകേഷ് ജുന്‍ജുന്‍വാലയും കുടുംബവുമാണ്.
