
ബ്രിട്ടന്‍റെ ആദ്യ വെള്ളക്കാരനല്ലാത്ത, ക്രിസ്ത്യന്‍ വിശ്വാസിയല്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യന്‍ വേരുകളുള്ള ഋഷി സുനക്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട പ്രധാനമന്ത്രി പദമാണ് ആഴ്‌ചകള്‍ക്ക് ശേഷം സുനകിനെ തേടിയെത്തിയത്. എന്നാല്‍, സുനകിന്‍റെ പ്രധാനമന്ത്രി പദത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ വംശജരായ ലേബര്‍ പാര്‍ട്ടി എം.പിമാരും വിവിധ സംഘടനകളും.
ഋഷി സുനക്കിൻ്റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കുന്നതായി സിഖ് വംശജയായ ബ്രിട്ടീഷ് എം.പി പ്രീത് ഖൗര്‍ ഗില്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ജനവിധിയെ ഗൗരവമായി ചോദ്യം ചെയ്യുന്നു, അദ്ദേഹത്തിന് അങ്ങനെയൊന്ന് ഇല്ല. എന്നിരുന്നാലും, ഇന്ത്യന്‍ / കിഴക്കന്‍ ആഫ്രിക്കന്‍ പൈതൃകമുള്ള ബ്രിട്ടന്‍റെ ആദ്യ പ്രധാനമന്ത്രിയെന്ന പ്രധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്.

പ്രധാനമന്ത്രിയെന്ന നിലയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് കാര്യമായൊന്നും അദ്ദേഹം പറഞ്ഞില്ല. ബ്രിട്ടൻ്റെ ഭാവിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അര്‍ഹതയുണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് ഒരു പൊതു തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഋഷി സുനക്കിനും ഭാര്യക്കും 730 മില്യണ്‍ പൗണ്ടിന്‍റെ സമ്പത്തുണ്ടെന്നും ചാള്‍സ് രാജാവ് മൂന്നാമനേക്കാള്‍ ഇരട്ടിയാണിതെന്നും ഇന്ത്യന്‍ വംശജയും നോട്ടിങ്ഹാമില്‍ നിന്നുള്ള എം.പിയുമായ നാദിയ വിറ്റോം പറഞ്ഞു. ‘കടുത്ത തീരുമാനങ്ങള്‍’ എടുക്കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് അതിന് വിലകൊടുക്കേണ്ടി വരികയെന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുക ആണെന്ന് വരും തലമുറകളെ കടത്തിലേക്ക് തള്ളിവിടില്ലെന്നും രാജ്യത്തെ ഒരുമിപ്പിക്കുമെന്നും സുനക് അധികാരമേറ്റെടുത്ത ശേഷം പ്രതികരിച്ചിരുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യം. കടുത്ത തീരുമാനങ്ങള്‍ വരും നാളുകളില്‍ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിരാളി പെന്നി മോര്‍ഡൗണ്ടും പിന്മാറിയതോടെയാണ് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടി പരാജയപ്പെട്ടത്. എന്നാല്‍ സാമ്പത്തിക നയത്തിലെ പരാജയം ഏറ്റുപറഞ്ഞ് അധികാരത്തിലെത്തി നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെക്കുകയായിരുന്നു.
