
കൊച്ചി: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ നഷ്ടമായതിൻ്റെ വേദനയിലാണ് തോമസും മേരിയും. വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ക്രിസ് വിൻ്റെര്‍ബോണ്‍ തോമസ് മുളന്തുരുത്തി തുരുത്തിക്കര കോട്ടയില്‍ തോമസ്-മേരി ദമ്പതികളുടെ ഏകമകനാണ്.
കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് മകന്‍ ജനിച്ചത്. 15-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കൃത്യം ഒരുമാസം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിത വിയോഗം. പഠനത്തോടൊപ്പം കളികളിലും മികവ് തെളിയിച്ച ക്രിസ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.

അവൻ്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരും ദു:ഖമടക്കാനാവാതെ വിങ്ങിപ്പൊട്ടി.
മകൻ്റെ ജഴ്‌സി ചേര്‍ത്ത് പിടിച്ച്
വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ച നടത്തറ മൈനര്‍ റോഡില്‍ രോഹിത് രാജിന് നാടിൻ്റെ അന്ത്യാഞ്ജലി. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് പൂജാവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് മരണം തട്ടിയെടുത്തത്. മികച്ച ബാസ്‌കറ്റ് ബാള്‍ താരവും കോള്‍ഫ് താരവുമായിരുന്നു രോഹിത്ത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം അണപൊട്ടിയൊഴുകി. അച്ഛന്‍ രവിയും അമ്മ ലതികയും സഹോദരി ലക്ഷ്മിയും വാവിട്ട് കരയുന്നത് കണ്ട് കൂടിനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. മികച്ച കായിക താരമാകണമെന്ന മോഹം ബാക്കിവച്ചാണ് രോഹിത് മടങ്ങിയത്. മകന്‍ ധരിച്ചിരുന്ന ജഴ്‌സി നെഞ്ചോട് ചേര്‍ത്ത് പിടിച്ചായിരുന്നു അമ്മ ലതിക മകനെ യാത്രയാക്കിയത്.
ലക്ഷ്മിക്ക് രോഹിത് സഹോദരന്‍ എന്നതിലേറെ കൂട്ടുകാരനായിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ എട്ടിന് തുടങ്ങുന്ന ബാസ്‌കറ്റ് ബാള്‍ സംസ്ഥാന സെലക്‌ഷന്‍ ക്യാമ്പില്‍ അനുജത്തി ലക്ഷ്മിക്ക് വിജയാശംസകള്‍ നേര്‍ന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായിരുന്നു രോഹിത്.
