
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എൽ.ഡി.എഫിൽ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുനൽകുമ്പോൾ എൻ.സി.പിയിലെ ഒരു വിഭാഗം മുന്നണി വിടാനും യു.ഡി.എഫിലെത്താനും വഴിയൊരുങ്ങി.

ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നൽകാമെന്ന വാഗ്ദാനം മാണി സി. കാപ്പൻ സ്വീകരിച്ചിട്ടില്ല. പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിർദ്ദേശവും മാണി സി. കാപ്പൻ അംഗീകരിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പാലായിൽ മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പി ടിക്കറ്റിൽ മത്സരിക്കുന്നതിലേക്കും കാര്യങ്ങൾ നീങ്ങും. എന്നാൽ നിലവിൽ മന്ത്രിപദവിയുള്ള എ. കെ ശശീന്ദ്രനും പക്ഷത്തിനും എൽ.ഡി.എഫ് വിടുന്നതിനോട് കടുത്ത എതിർപ്പാണുളളത്.
യു.ഡി.എഫിലേക്ക് പോയാൽ സിറ്റിങ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രൻ വിഭാഗം പങ്കുവെക്കുന്നത്. അതുകൊണ്ട്, എല്ലാ ജില്ലാഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ അത്തരത്തിൽ മുന്നണിമാറ്റം പോലുള്ള ആലോചനകളിലേക്ക് പോലും പോകേണ്ടതുള്ളൂ എന്നാണ് ശശീന്ദ്രൻ പക്ഷം ആലോചിക്കുന്നത്. ഇതാണ് തീരുമാനം വൈകിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് ശേഷം ശരദ് പവാറായിരിക്കും പ്രഖ്യാപനം നടത്തുക.
