
മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. ഗഫൂർ എന്ന യുവാവിനെ കടുവ പിടിച്ചുകൊന്നതോടെയാണ് കാളികാവിലെ ജനം ഭീതിയിലായത്. മെയ് 15നായിരുന്നു നാട്ടുകാരെ ഭീതിയിലാക്കിയ ആ ദാരുണ സംഭവം നടന്നത്. ഈ സംഭവത്തിന് ശേഷം വനം വകുപ്പ് നിരവധി തവണ ഇരയെവെച്ച് കൂട് സ്ഥാപിച്ചെങ്കിലും കടുവ അകപെട്ടില്ലായിരുന്നു. നീണ്ട 53 ദിവസത്തെ ശ്രമഫലമായാണ് ഈ കടുവയെ കൂട്ടിലാക്കിയത്. കടുവ കൂട്ടിലായ സന്തോഷത്തിലാണ് നാട്ടുകാർ. എന്നാൽ കൂട്ടിൽ അകപ്പെട്ടത് നരഭോജി കടുവ തന്നെയാണോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. വനം വകുപ്പിൻ്റെ വിശദമായ പരിശോധനക്ക് കടുവയെ വിദേയമാക്കും എന്നാണ് വിവരം. കടുവയെ പിടികൂടാൻ വനം വകുപ്പ് ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ, രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.
