
കോഴിക്കോട്: സൗദി അറേബ്യയില്‍ ജയില്‍ മോചനം കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന് ജയില്‍ മോചനത്തിന് ആവശ്യമായ 34 കോടി കഴിഞ്ഞ ദിവസം ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചിരുന്നു. പിന്നാലെയാണ് വീടൊരുങ്ങുന്നത്.
നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിനെ ജോലി നല്‍കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്. അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിൻ്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. ഈദ് അവധി കഴിഞ്ഞ് സൗദിയില്‍ കോടതി തുറന്ന ശേഷമായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക.
