
അധികാരത്തിലേറി 45ആം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ലിസ് ട്രസ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തിടുക്കപ്പെട്ട് അവതരിപ്പിച്ച മിനി ബജറ്റ് പാളിയതാണ് ലിസിൻ്റെ പൊടുന്നനെയുള്ള പതനത്തിന് കാരണം.
‘തെരഞ്ഞെടുപ്പില്‍ എനിക്ക് ലഭിച്ച ജനവിധിയോട് നീതി പാലിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. രാജി വെക്കുകയാണെന്ന് ഞാന്‍ ചാള്‍സ് രാജാവിനെ അറിയിച്ചു,’ ലിസ് ട്രസ് പ്രതികരിച്ചു.
താന്‍ ഒരു പോരാളിയാണെന്നും ഇട്ടിട്ട് ഓടുന്നയാളല്ലെന്നും പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിന് പിറ്റേന്നാണ് രാജി. ഇതോടെ ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ്. ലിസിൻ്റെ സാമ്പത്തിക നടപടികള്‍ യുകെ വിപണിയില്‍ വന്‍ അസ്ഥിരതയ്ക്ക് കാരണമായിരുന്നു.

സര്‍ക്കാരിൻ്റെ കടഭാരവും കടമെടുപ്പും ഉയരുകയും പൗണ്ടിൻ്റെ മൂല്യം ഇടിയുകയും ചെയ്തു. 45 ബില്യണ്‍ പൗണ്ടിൻ്റെ വന്‍ നികുതിയിളവുകളാണ് മിനി ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത്. പണപ്പെരുപ്പം നിയന്ത്രണാതീതമായി നില്‍ക്കുന്ന സമയത്ത് ഇതിന് ന്യായീകരണമുണ്ടായിരുന്നില്ല. സുവെല്ല ബ്രാവെര്‍മാന്‍ ആഭ്യന്തര മന്ത്രിപദം ഒഴിഞ്ഞതിന് പിന്നാലെയാണ് ലിസിൻ്റെയും രാജി.
