
കോഴിക്കോട്: കാരശേരിയിൽ സ്ഫോടക വസ്‌തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 800 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കാരശേരി പഞ്ചായത്തിലെ വലിയപറമ്പ്- തോണ്ടയിൽ റോഡിന് സമീപത്തെ പറമ്പിലാണ് എട്ട് പെട്ടി ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പെട്ടികളിൽ അശ്രദ്ധമായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവ.
പൊളിക്കാത്ത ആറ് പെട്ടികളിലും പൊളിച്ച രണ്ട് പെട്ടികളിലുമാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ഇവ പാറമടയിലേക്ക് എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. പാറമടകളിൽ പരിശോധന നടക്കുമ്പോൾ അളവിൽ കൂടുതൽ സ്ഫോടക വസ്‌തുക്കൾ ഉണ്ടെങ്കിൽ പിടിച്ചെടുക്കാറുണ്ട്. ഇത്തരം പരിശോധന ഭയന്ന് ഉപേക്ഷിച്ചത് ആകാമെന്നാണ് പോലീസിൻ്റെ സംശയം.

മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ജലാറ്റിൻ സ്റ്റിക്കുകൾ കസ്റ്റഡിയിലെടുത്തു. നടപ്പുവഴിക്ക് സമീപം സ്ഫോടക വസ്‌തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
തീവ്രവാദ ബന്ധം ഉണ്ടോയെന്ന് സംശമുണ്ട്. അതിനാൽ കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗവും രംഗത്ത് എത്തിയതായി വിവരം ഉണ്ട്. ചില തീവ്രവിവാദ സംഘടനകൾ കേരളത്തിൽ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതായി നേരത്തെ എൻ.ഐ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് വിവരങ്ങൾ ലഭിച്ചിരുന്നു.
