
കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയിൽ കേരള സംസ്ഥാനത്തിലെ കരാറുകാർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാര നടപടി സ്വീകരിക്കണമെന്ന് അപേക്ഷയുമായി മുഖ്യമന്ത്രിക്ക് കത്തുമായി കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റി. കരാർ പ്രവർത്തി ഉപജീവനമായി കൊണ്ട് നടക്കുന്ന ചെറുകിട-ഇടത്തരം കരാറുകാർ മാർച്ച് മാസം 15 തീയതി മുതൽ സർക്കാർ ഓഫീസുകളും മുഴുവൻ കരാർ പ്രവർത്തികളും നിർത്തിവെക്കേണ്ടി വന്നിരിക്കുകയാണ് എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കരാർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രവർത്തി നടക്കുന്ന സമയമാണ് മാർച്ച് മാസം. അതോടൊപ്പം തന്നെ ചെയ്ത പ്രവർത്തികളുടെ ബില്ല് സമർപ്പിക്കേണ്ടതും ഈ മാസങ്ങളിൽ തന്നെയാണ്. കൂടുതൽ കരാറുകാരുടെയും പണത്തിന്റെ ഉത്ഭവം ( കേരള ഫിനാൻസ് കോർപ്പറേഷൻ ) ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഐ. ഡി. ബി. ഐ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ നിന്നും കരാറുകാരും കരാറുകാരുടെ കമ്പനികളും കോടിക്കണക്കിന് രൂപ ലോണെടുത്താണ് ( OD ) കരാർ മേഖല തന്നെ പ്രവർത്തിപ്പിക്കുന്നത്.
ഈ സ്ഥിതി ഇതുപോലെ തുടർന്നാൽ ഈസ്റ്റർ, വിഷു, നോമ്പ്, പെരുന്നാൾ, എല്ലാം കഴിഞ്ഞാൽ കാലാവർഷം ആരംഭിക്കുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചുവന്നാൽ സെപ്റ്റംബർ മാസം മുതൽ മാത്രമേ പ്രവർത്തികൾ തുടങ്ങുവാൻ സാധിക്കുകയുള്ളൂ . സർക്കാർ ഇടപെടലിൽ ബാങ്കുകളിൽ നിന്നും എടുത്ത ലോൺ തുകയിലേക്ക് അടക്കുവാനുള്ള പലിശ ആറുമാസത്തേക്ക് ഒഴിവാക്കി തരണമെന്നും പ്രവർത്തികൾ ചെയ്ത വകയിൽ കരാറുകാർക്ക് കിട്ടുവാനുള്ള കുടിശിക അനുവദിച്ചു തരണമെന്നും കരാറുകാർക്കും തൊഴിലാളികൾക്കും അനുകൂലമാകുന്ന നഷ്ട പരിഹാര സഹായ പാക്കേജ് അനുവദിച്ചു തരണമെന്നും മുഖ്യമന്ത്രിയോട് കത്തിൽ സംഘടന ആവശ്യപ്പെടുന്നു.
