ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

You are currently viewing ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം,  കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനം. ഞായര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഈ ഇളവുകളും മുമ്പ് നല്‍കിയ ഇളവുകളും ഞായറാഴ്ചകളില്‍ ബാധകമല്ല. ഹോട്ട് സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല. എല്ലാ വര്‍ക്ക്‌ഷോപ്പുകളും (വാഹന റിപ്പയറിംഗ്, മോട്ടോര്‍ വൈന്‍ഡിംഗ്, ലെയ്ത്ത്, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ) ആധാരമെഴുത്ത് ഓഫീസുകളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. ഫ്‌ലോര്‍, ഓയില്‍ മില്ലുകളും ഇതുപോലെ പ്രവര്‍ത്തിക്കാം.
ലൈസന്‍സുള്ള ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷരുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ടൈലറിങ്ങ്, ബാറ്ററി ഷോപ്പുകള്‍ എന്നിവയും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. സിമന്റ്, കമ്പി തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളും എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. അവശ്യവസ്തുക്കളും നിര്‍മ്മാണ സാമഗ്രികളുമായി ഗുഡ്‌സ് കാരിയര്‍ വാഹനങ്ങള്‍ക്ക് ഓടുന്നതിന് തടസ്സമില്ല. ഇതിനായി പ്രത്യേക പാസ് ആവശ്യമില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപന ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പാസ് നല്‍കും. ഇതിനായി O4994 255OO1 നമ്പറില്‍ ബന്ധപ്പെടണം.

ഫര്‍ണിച്ചര്‍, വാഹന ഷോറൂമുകള്‍,പെറ്റ് ഷോപ്പുകള്‍ ജ്വല്ലറികള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്ന് വൃത്തിയാക്കുകയും വാഹനങ്ങള്‍ ബാറ്ററി ഡൗണ്‍ ആവാതിരിക്കാന്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുകയും ചെയ്യാം. എന്നാല്‍ ഇവയിലൊന്നും വില്‍പന പാടില്ല.

ഫാന്‍സി, ഫൂട്ട് വെയര്‍, ഒരു നില മാത്രമുള്ള ടെക്‌സ്‌റ്റൈല്‍സ് എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ജീവനക്കാരും ഉപഭോക്താക്കളും പാടില്ല. കൂടാതെ ബീഡി കമ്പനികള്‍ ചെവ്വാഴ്ച്ചയ്ക്കു പകരം വെളളിയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതിനും അനുമതി നലകി.

ഞായറാഴ്ച ഹോസ്പിറ്റലുകളോടനബന്ധിച്ചുള്ള മെഡിക്കല്‍ ഷോപ്പുകള്‍, കാരുണ്യ, നീതി മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കാം. അവശ്യ സര്‍വീസുകളില്‍പ്പെട്ട വകുപ്പുകളുടെ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാവേണ്ടതും മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ (ഹോട്ട് സ്‌പോട്ടുകളിലടക്കം) A & B class- എ, ബി ക്ലാസില്‍പ്പെടുന്ന മുഴുവന്‍ ജീവനക്കാരും മറ്റുളള ജിവനക്കാരില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം എന്ന തോതിലും ഹാജരാകണ്ടതാണെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. സ്വകാര്യ വാഹനങ്ങളില്‍ ഓഫീസുകളിലേക്ക് യാത്രചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഓഫീസ് തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്ന പക്ഷം പോലീസ് യാത്രാനുമതി നല്കണം.

സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാം: ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളൊഴികെയുളള പ്രദേശങ്ങളിലെ ഫിനാന്‍സ്, കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് ഡിസൈന്‍സ് സ്വകാര്യ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ നിര്‍ബന്ധമായും സ്ഥാപനത്തിന്റെ ഐ.ഡി. കാര്‍ഡ് കൈവശം വെക്കേണ്ടതാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണം: ഹോട്ടലുകള്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്നതിന് തദ്ധേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണം. രാവിലെ ഏഴിനും വൈകിട്ട് അഞ്ചിനുമിടയില്‍ മാത്രമേ ഹോം ഡെലിവറി നടത്താവൂ. ഹോം ഡെലിവറി നടത്തുന്നവര്‍ നിര്‍ബന്ധമായും മാസകും കയ്യുറയും ധരിക്കണം. പാര്‍സല്‍ വിതരണ കേന്ദ്രങ്ങളില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല.

മാര്‍ഗ്ഗ തടസ്സം നീക്കും: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ ഉള്‍പ്പെട്ട ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഒഴികെ പോലീസുകാര്‍ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുളള എല്ലാ ബാരിക്കേഡുകളും മറ്റ് തടസ്സങ്ങളും അടിയന്തിരമായി നീക്കം ചെയ്യുന്നതിനും ഇവിടങ്ങളില്‍ പോലീസ് പരിശോധന തുടരുന്നതിനും തീരുമാനിച്ചു. ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ കണ്ടെത്തിയിട്ടുളള 751 മുറികളില്‍ 380 മുറികള്‍ താമസ യോഗ്യമാണെന്ന് ഞഉഛ, കാസറഗോഡ് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. ബാക്കിയുളള മുറികളുടെ നിലവാരം പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സബ് കളക്ടറെയും ആര്‍.ഡി.ഒ നേയും ചുമതലപ്പെടുത്തി. ജില്ലയില്‍ എത്തിച്ചേരുന്നവരില്‍ കോവിഡ് പരിശോധന ഫലം പോസിറ്റീവായ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനുവേണ്ടി നേരത്തെ ക്രമീകരിച്ചിട്ടുളള 903 ബെഡ് സൗകര്യങ്ങള്‍ക്ക് പുറമെ 380 ലോഡ്ജു മുറികളും കൂടി ഉപയോഗിക്കും.

മറ്റ് ജില്ലകളിലേക്ക് പോവുന്നവര്‍ ജില്ലയില്‍ ഒരിടത്തും ഇറങ്ങരുത്: കര്‍ണ്ണാടക അതിര്‍ത്തി കടന്ന് കാസർകോട് ജില്ലയിലൂടെ മറ്റ് ജില്ലകളിലേക്ക് പോവുന്നവര്‍ ദേശീയ പാതയിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇവര്‍ ജില്ലയിലൊരിടത്തും ഇറങ്ങാന്‍ പാടില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരെ താമസിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കും: സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരെ രോഗലക്ഷണമുള്ളവരെ ക്വാറന്റൈന്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. നിലവിലുള്ള സജ്ജീകരണങ്ങള്‍ക്ക് പുറമെയാണിത്. ഇതിനായി സ്‌കൂളുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ട്രെയിന്‍ വഴി ആളുകള്‍ എത്തുകയാണങ്കില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ജില്ലാ കളകറ്റര്‍ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി പി.എസ് സാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ.ഡി.എം എന്‍ ദേവിദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ മനോജ് എ.ടി, കാസര്‍ഗോഡ് ആര്‍.ഡി.ഒ അഹമ്മദ് കബീര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares