
കാസർകോട്: ലോക് ഡൗൺ മറവിൽ ഷിറിയ പുഴയിൽ നിന്നും വ്യാപകമായി മണൽ കടത്തുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചയോടെ ബദിയടുക്ക പോലീസ് നടത്തിയ പരിശോധനയിൽ പുഴയിലേക്ക് റോഡ് വെട്ടി മണൽ കടത്തുന്നതായി കണ്ടെത്തി. ബാഡൂർ ചള്ളങ്കയത്ത് അബൂബക്കറിൻ്റെ പറമ്പിൽ പുഴയിലേക്കായിരുന്നു പുതുതായി റോഡ് വെട്ടിയിരുന്നത്. ഇവിടെനിന്നും വ്യാപകമായി മണൽ കടത്തിയതായി സംശയിക്കുന്നു. അനുമതിയില്ലാതെ മണൽ കടത്തുന്നത് നിയമ വിരുദ്ധമാണ്. ലോക് ഡൗൺ നിലനിൽക്കെ ചിലരുടെ വാക്ക് കേട്ട് നിയമ വിരുദ്ധ പ്രവർത്തനത്തിൽ ഏർപെടുന്നവർക്കെതിരെ ശതമായ നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.

പുഴയോരത്തുള്ള വീട്ടുകാർ തന്നെ നിയമം ലംഘിച്ച് മണൽ മാഫിയ സംഘങ്ങൾക്ക് കൂട്ട്നിന്ന സംഭവം പോലീസ് ഗൗരവമായി കാണുന്നു. മണൽ കടത്തുകാർ പണം നൽകിയാണ് വീട്ടുകാരെ പ്രലോഭനത്തിൽ വീഴ്ത്തുന്നത്. പണം കിട്ടുന്നതോടെ നിയമ ലംഘനത്തിന് ചില വീട്ടുടമസ്ഥരും കൂട്ടുനിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇവർക്കെതിരെയും ശതമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ബദിയടുക്ക സി.ഐ അനിൽകുമാറും സംഘവും റോഡ് വെട്ടിയ ഉടമസ്ഥനെ കൊണ്ട് തന്നെ റോഡ് മണ്ണിട്ട് അടപ്പിച്ചു. ജെ.സി.ബി ഉപയോഗിച്ച് പണിത റോഡ് ജെ.സി.ബി ഉപയോഗിച്ച് തന്നെ പൂർണ്ണമായും അടച്ചു. ഈ ഭാഗങ്ങളിൽ പെട്രോളിങ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
