
കേരള- കർണാടക അതിർത്തി പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. ഇന്നു മുതൽ കേരള-കർണാടക അതിർത്തി വഴിയുള്ള യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും എന്നായിരു കർണാടക സർക്കാർ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് കർണാടകം നിലപാട് മയപ്പെടുത്തിയത്.

അതിർത്തി യാത്രയ്ക്ക് രണ്ട് ദിവസത്തേക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. അതിർത്തിയിലെ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജി കർണ്ണാടക ഹൈക്കോടതി നാളെ പരിഗണിക്കും. ഇതോടെ തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിൽ ഇന്ന് പരിശോധന കൂടാതെ യാത്രക്കാരെ കടത്തി വിട്ടു.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും ആരോപണമുണ്ട്.
