
കാഞ്ഞങ്ങാട്: 5 ദിവസങ്ങളിലായി നടന്നുവന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് സമാപനമായി. സമാപന ദിവസത്തിൽ പൂമാരുതൻ, ഭഗവതി രക്തചാമുണ്ഡി വിഷ്ണുമൂർത്തി, പടിഞ്ഞാറേ ചാമുണ്ഡി ഗുളികൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തി. വൈകുന്നേരം വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രം, നായക്കര വളപ്പ് മല്ലികാർജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂർത്തി തെയ്യത്തിൻ്റെ എഴുന്നള്ളത്തും തുടർന്ന് തേങ്ങയേറും നടന്നു. വിഷ്ണു മൂര്‍ത്തി തിരുമുടിയഴിച്ചതോടുകൂടി ഉത്സവത്തിന് പരിസമാപനമായി. ഉത്സവ ആഘോഷത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി ആ തുക നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കൈമാറി. ക്ഷേത്ര തിരുനടയിൽവെച്ച് സ്ഥാനികരും ഭരണസമിതി ഭാരവാഹികളും ചേർന്ന് ഉത്തര മലബാർ തീയ്യ സംരക്ഷണ സമിതി പ്രസിഡണ്ട് സി. രാജൻ പെരിയക്ക് കൈമാറിയത്. ഈ സദുദ്ദേശ ചടങ്ങ് ഇപ്രാവശ്യത്തെ കളിയാട്ട മഹോത്സവ ആഘോഷത്തിൻ്റെ പൊലിമ വർദ്ധിപ്പിച്ചതായി ഭാരവാഹികൾ പറഞ്ഞു.
