മാസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന നിക്ഷേപ പരിപാടി; 2,000 കോടിരൂപ ആസ്‌തി അവകാശപ്പെടുന്ന കമ്പനി ഡയറക്ടർ മുൻ‌കൂർ ജാമ്യം തേടി, എട്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു, പത്ത് അക്കൗണ്ടുകൾ കൂടി മരവിപ്പിക്കാൻ നടപടി

You are currently viewing മാസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന നിക്ഷേപ പരിപാടി; 2,000 കോടിരൂപ ആസ്‌തി അവകാശപ്പെടുന്ന കമ്പനി ഡയറക്ടർ മുൻ‌കൂർ ജാമ്യം തേടി, എട്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു, പത്ത് അക്കൗണ്ടുകൾ കൂടി മരവിപ്പിക്കാൻ  നടപടി

കലർപ്പില്ലാത്ത വാർത്തകൾ

ഭാഗം: ഒന്ന്

കാസർകോട്: നിക്ഷേപങ്ങൾക്ക് 80 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്‌ത ജി.ബി.ജി കമ്പനിയെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. 2019-ലെ അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധന നിയമം പ്രകാരമാണ് ബേഡകം പോലീസ് ഒക്ടോബർ 28ന് (ക്രൈംനമ്പർ: 635/2022) കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തു. കൂടാതെ, പത്ത് ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു. 2,000 കോടി രൂപ ആസ്‌തി അവകാശപ്പെടുന്ന കമ്പനി ഡയറക്ടർ കാസർകോട് സ്വദേശി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യം തേടിയതായി വിവരം.

കമ്പനി ഡയറക്ടർ ഡി.വിനോദ് കുമാർ

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുണ്ടംകുഴി വില്ലേജിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിൻ്റെ (GBG) ബിഗ് പ്ലസ് ഫിൻ ട്രേഡിംഗ്, ഒരു വർഷം കൊണ്ട് പണം ഇരട്ടിയാക്കുമെന്ന അവകാശ വാദത്തിൻ്റെ അടിസ്ഥാനത്തിൽ 800 കോടിരൂപ സമാഹരിച്ചതായാണ് കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്ന പോലീസിൻ്റെ പ്രാഥമിക നിഗമനം. ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ബേഡകം സർക്കിൾ ഇൻസ്‌പെക്ടർ ദാമോദരനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

നിക്ഷേപം സ്വീകരിക്കുന്ന കമ്പനിയുടെ ഡയറക്ടർ കുണ്ടംകുഴി ബഡിക്കികണ്ടം സ്വദേശിയായ ഡി.വിനോദ് കുമാറിനും മറ്റ് ഡയറക്ടർമാർക്കെതിരെ ആണ് കേസ്സെടുത്തത്. ഇക്കഴിഞ്ഞ നവംബർ 7ന് ജി.ബി.ജിയുടെ ഓഫീസിൽ പോലീസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികണക്കിന് രൂപയുടെ ഇടപാടുകൾ കമ്പനി കേന്ദ്രീകരിച്ച് നടന്നു വരുന്നതായി വ്യക്തമായത്.

കാസർകോട്, ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുണ്ടംകുഴിയിലുള്ള ജി.ബി.ജി നിധി ഓഫീസ്

‘എല്ലാ സാധ്യതയിലും, ഇത് ഒരു മണി ചെയിൻ മാതൃകയിലാണ്. അതായത്, പുതിയ നിക്ഷേപകരിൽ നിന്ന് പണം വാങ്ങുകയും മുൻ നിക്ഷേപകർക്ക് പണം നൽകുകയും ചെയ്യുന്നു.’ അന്വേഷണ സംഘം പറഞ്ഞു. കുണ്ടംകുഴി ജംഗ്ഷനിൽ നിന്നും ബേഡകം പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിനരികിലുള്ള ഒരു കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ് ബിഗ് പ്ലസ് ഫിൻ ട്രേഡിംഗ് നടത്തുന്നത്.

നിക്ഷേപിച്ചതിൽ ഉന്നതരും

സമൂഹത്തിലെ ഉന്നതരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഈ കമ്പനിയിൽ പണം ഇരട്ടിപ്പിക്കാൻ നിക്ഷേപിച്ചതായും വിവരമുണ്ട്. കമ്പനി ഇതുവരെ നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്‌ച വരുത്തിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ നിക്ഷേപങ്ങൾ അഭ്യർത്ഥിക്കുക, നിക്ഷേപം സ്വീകരിക്കുക, നിക്ഷേപങ്ങൾക്ക് ഉറപ്പായ ആദായം വാഗ്ദാനം ചെയ്യുക, നിധിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് നിക്ഷേപം മാറ്റുക എന്നിവയെല്ലാം രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ബേഡകം പോലീസ് വിനോദ് കുമാറിനെതിരെ 2019ലെ അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധന നിയമത്തിൻ്റെ 3, 5 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അനിയന്ത്രിതമായ നിക്ഷേപ പദ്ധതികൾ നടത്തുന്നതിൽ നിന്ന് കമ്പനികളെ വിലക്കുകയും അത്തരം സ്‌കീമുകളിൽ നിക്ഷേപം അഭ്യർത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിൽ നിന്നും അവരെ വിലക്കുകയും ചെയ്‌തിട്ടുണ്ട്‌. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, നിയമപ്രകാരം സെക്ഷൻ 3, 21(1), (2), സെക്ഷൻ 5, 23 എന്നിവ പ്രകാരം പരമാവധി ഏഴുവർഷം വരെ തടവും പരമാവധി 30 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെയുള്ള സൂപ്പർമാർക്കറ്റ് നിക്ഷേപ കേസിൽ വിചാരണ നടക്കുകയാണ്. കോർപ്പറേറ്റ് കാര്യ വകുപ്പ് കുറ്റക്കാരായ വ്യക്തികൾ നിധി കമ്പനികളുടെ ഡയറക്ടറാകുന്നത് നിയമപ്രകാരം വിലക്കുന്നുണ്ട്.

വിനോദ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നിക്ഷേപകരെ ബോധ്യപ്പെടുത്താൻ പ്രമുഖ വ്യക്തികളുമൊത്തുള്ള സമാന ഫോട്ടോകൾ ഇയാൾ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ഫോട്ടോ: drvinodgbg.com

പണം ഇരട്ടിപ്പിക്കൽ പദ്ധതിയെ കുറിച്ച് അന്വേഷിക്കുന്ന ബേഡകം പോലീസ് ചെർക്കളയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെ ജി.ബി.ജി നിധി ലിമിറ്റഡിൻ്റെയും ബിഗ് പ്ലസ് ഫിൻ ട്രേഡിംഗ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളിലുമായി 8.87 കോടി രൂപയുണ്ടായിരുന്നു. ജി.ബി.ജി നിധിയുടെ കാഞ്ഞങ്ങാട് ഐ.സി.ഐ.സി.ഐ ബാങ്കിലെ അക്കൗണ്ടും പൊലീസ് മരവിപ്പിച്ചു.

ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിൻ്റെ ഡയറക്ടർമാരുടെ കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാസർകോട് ആക്സിസ് ബാങ്ക്, കർണാടകയിലെ ഹാസനിലുള്ള ആക്സിസ് ബാങ്ക് എന്നിവിടങ്ങളിലെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ ബോൾ പാർക്ക് കണക്ക് 50 കോടിയായിരിക്കുമെന്നും പോലീസ് പറഞ്ഞു. ആറുമാസം മുമ്പ് പ്രതിദിനം 30 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ നിക്ഷേപമായി ലഭിച്ചിരുന്നതായും നവംബർ ആദ്യവാരത്തോടെ ഇത് 80 ലക്ഷം മുതൽ ഒരുകോടി രൂപ വരെയായി ഉയർന്നതായും പറയുന്നു.

0Shares