
അഹമ്മദാബാദ്: ഒൻപത് മാസം മുമ്പ് ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ജീവനൊടുക്കി. സൂര്യ ജയ് എന്ന 45കാരിയാണ് ജീവനൊടുക്കിയത്. ഗുജറാത്ത് ഗാന്ധിനഗറിലെ സെക്ടർ 19 ലാണ് സംഭവം. സൂര്യയുടെ ഭർത്താവ് രഞ്ജീത് കുമാർ ഗുജറാത്ത് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയാണ്. ഒളിച്ചോടിയ സൂര്യ കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ അടുത്ത തിരിച്ചെത്തിയിരുന്നു. എന്നാൽ ഭർത്താവ് രഞ്ജിത്ത് സ്വീകരിച്ചില്ല. ഒളിച്ചോടിയ സൂര്യക്ക് എതിരെ വിവാഹ മോചന കേസ് നൽകി മോചനം കത്ത് നില്ക്കുകയാണ്. സൂര്യ എത്തിയതോടെ വീട്ടിൽ കയറ്റരുത് എന്ന രഞ്ജിത്ത് ജോലിക്കാരോട് പറഞ്ഞിരുന്നു. അതനുസരിച്ച് ജോലിക്കാർ സൂര്യയെ വീട്ടിൽ കയറാൻ അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ. വിഷം കഴിച്ചാണ് യുവതി ജീവനൊടുക്കിയത്. വിഷം കഴിച്ച ശേഷം ആംബുലൻസ് വിളിച്ചതും യുവതി തന്നെ എന്നാണ് വിവരം. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഐ.എ.എസ് ഓഫീസർ തയ്യാറായില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഉൾപ്പെടെ പ്രതിയാണ് തമിഴ്നാട് സ്വദേശിനിയായ സൂര്യ. മധുരയിൽ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് പോലീസിന്‍റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാകാം സൂര്യ തിരിച്ച് ഗുജറാത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു. സൂര്യയും രഞ്ജീത്തും 2023 മുതൽ അകന്നുകഴിയുകയാണെന്ന് ഐ.എ.എസ് ഓഫീസറുടെ അഭിഭാഷകൻ ഹിതേഷ് ഗുപ്ത പറഞ്ഞു. വിവാഹ മോചന ഹർജിയും നൽകിയിട്ടുണ്ട്.

‘മഹാരാജ ഹൈക്കോർട്ട്’ എന്ന പേരിൽ അറിയപ്പെടുന്ന ഗുണ്ടാനേതാവിനൊപ്പമാണ് ഒൻപത് മാസം മുൻപ് സൂര്യ ഒളിച്ചോടിയത്. ഇയാള്‍ക്കും സൂര്യക്കും സഹായി സെന്തിൽ കുമാറിനുമെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുണ്ട്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് ജൂലായ് 11 ന് തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ കേസിൽ സൂര്യ ഉൾപ്പടെയുള്ളവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരുന്നു. പോലീസ് അറസ്റ്റ് ഒഴിവാക്കാനാകാം യുവതിയുടെ മടക്കം എന്നാണ് പോലീസ് പറയുന്നത്. അതേസമയം സൂര്യ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രാജ തന്നെ കെണിയിൽപ്പെടുത്തിയതാണെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ താൻ നിരപരാധിയാണെന്നും കുറിപ്പിൽ പറയുന്നു. തന്‍റെ ഭർത്താവ് നല്ലയാളാണെന്നും താനില്ലാത്തപ്പോഴും കുട്ടികളെ നല്ല രീതിയിൽ പരിപാലിച്ചെന്നും കുറിപ്പിലുണ്ട്.
