
തിരുവനന്തപുരം: മലിനീകരണം ഇല്ലാത്ത പെട്രോളും ഡീസലും വേണ്ടാത്ത സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിൻ്റെ വില ഏകദേശം 1.81 കോടി രൂപ വരും. ഹൈഡ്രജന്‍ കാറുകള്‍ക്ക് നികുതി കഴിഞ്ഞ ഫെബ്രുവരിയിൽ ഒഴിവാക്കിയതിനാല്‍ കാര്യമായ അധിക ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു രജിസ്‌ട്രേഷന്‍. കെഎല്‍ 01 സിയു 7610 എന്ന നമ്പറില്‍ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിൻ്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹൈഡ്രജനും, ഓക്‌സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല എന്നതാണ് ഗുണം. ഇപ്പോള്‍ കേരളത്തില്‍ ഹൈഡ്രൈജന്‍ നിറയ്ക്കുന്ന പമ്പ് ഇല്ല. ഇത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 2014ല്‍ ജപ്പാനിലാണ് ആദ്യമായി മിറായ് പുറത്തിറങ്ങിയത്.

സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ പ്രകാരം ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികളുടെ പഠനത്തിനാണ് കാർ നൽകിയത്.
കാറിൻ്റെ പിന്നിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജൻ സംഭരിക്കുന്നത്.
മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും ടാങ്കിൽ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേർത്താണ് വാഹനം ഓടുന്നത്. കെ.എസ്.ആർ.ടി.സി.യും ഹൈഡ്രജൻ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്. വൈദ്യുത വാഹനങ്ങളെ മറികടന്ന് ഹൈഡ്രജൻ വാഹനങ്ങൾ ഭാവിയിൽ വിപണി പിടിക്കുമെന്നാണ് പ്രതീക്ഷ.
