
തിരുവനന്തപുരം: കൊവിഡിന് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്പളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ വിഷമ സന്ധിയിലാക്കുന്നതായി കേരളകൗമദി റിപ്പോർട്ട് ചെയ്തു.
വിദേശത്ത് മൂന്നുലക്ഷം രൂപവരെയാണ് നഴ്‌സുമാരുടെ ശമ്പളം. ഒമ്പത് മാസത്തിനിടെ 23,000 നഴ്‌സുമാര്‍ പോയി. ഡിസംബറോടെ 35,000 ആകും. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുമ്പ് വര്‍ഷം പരമാവധി 15,000 നഴ്‌സുമാരാണ് വിദേശത്തേക്ക് പോയിരുന്നത്.

സന്ദര്‍ശക വിസയില്‍ പോയി ജോലി നേടുന്നവരാണ് ഏറെയും. തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്‌സ് ജോലി രാജി വച്ച് അമേരിക്കയിലേക്ക് പോയി. ക്ഷാമം രൂക്ഷമായതോടെ, കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വിളിച്ചിട്ടുണ്ട്.
നഴ്‌സിംഗ് പഠനം വ്യാപകമാക്കണം
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജനറല്‍, ബി.എസ്.സി നഴ്‌സിംഗ് പഠനം വ്യാപകം ആക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നഴ്‌സുമാരില്ലാതെ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്ന് ഐ.എം.എ തിരുവനന്തപുരം മുന്‍ പ്രസിഡണ്ട് ഡോ.ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.
ജനറല്‍, ബി.എസ്‌സി നഴ്‌സിംഗ് പഠിച്ചവര്‍ക്ക് പ്രവൃത്തി പരിചയമില്ലെങ്കിലും വിദേശത്ത് തൊഴിലവസരമുണ്ട്. പരിചാരകന്‍ (കെയര്‍ ഗിവര്‍) എന്ന തസ്തികയിലാണ് റിക്രൂട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ.ഇ.എല്‍.ടി.എസ് പോലുള്ള യോഗ്യതാ പരീക്ഷകളും പല രാജ്യങ്ങളും ഒഴിവാക്കിത്തുടങ്ങി. ജോലി ലഭിക്കുന്ന രാജ്യത്തെ പരീക്ഷകള്‍ പാസാവുകയും അവിടെ പ്രവൃത്തി പരിചയം നേടുകയും ചെയ്യുന്നവക്ക് ഇവിടത്തേതിൻ്റെ ഇരട്ടി ശമ്പളത്തില്‍ സ്റ്റാഫ് നഴ്‌സാകാം.
സര്‍ക്കാരിൻ്റെ നോര്‍ക്ക, ഒഡെപെക് തുടങ്ങിയ ഏജന്‍സികളിലൂടെ എത്തുന്ന അവസരങ്ങളും നിരവധിയാണ്. നഴ്‌സുമാരെ കൊണ്ടുപോകാന്‍ ജപ്പാനും ജര്‍മ്മനിയും സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്തിട്ടുമുണ്ട്. ഇറ്റലി, ഹോളണ്ട്, ഇസ്രയേല്‍, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്‌സുമാരെ വിളിക്കുന്നു.
കേരളത്തില്‍ നിലവില്‍ സ്വകാര്യ മേഖലയില്‍ 6,000- 7,000 നഴ്‌സുമാര്‍ക്കാണ് അവസരം. പഠിച്ചിറങ്ങുന്നവരിൽ ഏറെയും വിദേശത്തേക്ക് പോകുന്നതിനാല്‍ നഴ്‌സുമാരുടെ ക്ഷാമം നികത്താനാവുന്നില്ല. ബി.എസ്.സി നഴ്‌സിംഗ് വന്നതോടെ, പഠിതാക്കള്‍ കുറഞ്ഞ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് വ്യാപകമാക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ താലൂക്കാശുപത്രികളിലും സ്വകാര്യ മേഖലയില്‍ 30- 50കിടക്കകളുള്ള ആശുപത്രികളിലും നഴ്‌സിംഗ് കോഴ്‌സ് തുടങ്ങണം.
കേരളത്തിലെ സ്ഥിതി
വര്‍ഷം പഠിച്ചിറങ്ങുന്നവര്‍- 9841 (സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍) ബി.എസ്.സി നഴ്‌സുമാര്‍- 6930, ജനറല്‍ നഴ്‌സുമാർ- 2911, ആകെ പഠനകേന്ദ്രങ്ങള്‍- 259, നഴ്‌സിംഗ് കോളേജുകള്‍- 130, നഴ്‌സിംഗ് സ്‌കൂളുകള്‍- 129.
ആകര്‍ഷണത്തിന് പിന്നില്‍
ഉയര്‍ന്ന ശമ്പളം, ലോണെടുത്ത് പഠിക്കുന്നവര്‍ക്ക് അനായാസം അടയ്ക്കാം, ജോലിയോടൊപ്പം തുടര്‍പഠന
സാദ്ധ്യത, വിവാഹം കഴിഞ്ഞവര്‍ക്ക് കുടുംബത്തോടെ സ്ഥിര താമസത്തിനുള്ള അവസരം, (പല രാജ്യങ്ങളും സിറ്റിസണ്‍ഷിപ്പ് നല്‍കുന്നുണ്ട്) മെച്ചപ്പെട്ട സാമൂഹ്യ, സാമ്പത്തിക ജീവിത നിലവാരം.
‘നഴ്‌സുമാരുടെ വലിയ ക്ഷാമമാണ് വരുന്നത്. അടിയന്തരമായി കൂടുതല്‍പേരെ സജ്ജരാക്കണം.’
-ഡോ. ദേവിന്‍ പ്രഭാകര്‍ വൈസ്. പ്രസിഡണ്ട്,
ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍
