
മലപ്പുറം/ കോഴിക്കോട്: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതോടെ എതിരഭിപ്രായo രൂപപ്പെട്ടു. ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. എന്നാൽ പ്രഖ്യാപന രീതിയെ അനുകൂലിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയും രംഗത്ത് വന്നു. കമ്മിറ്റി പ്രഖ്യാപനം ഏകപക്ഷീയമെന്നാണ് തസ്‌നി പറഞ്ഞു. ഇന്നുവരെ കേള്‍ക്കാത്തവരാണ് ഇപ്പോള്‍ നേതൃത്വത്തില്‍ വന്നിരിക്കുന്നതെന്നും മുഫീദ തസ്‌നി കൂട്ടിച്ചേർത്തു. ലീഗ് നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു മുഫീദ തസ്‌നി.
അതേസമയം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ആലോചിക്കേണ്ടവരോടെല്ലാം ആലോചിച്ചാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. എം.എസ്.എഫ് ദേശീയ കമ്മിറ്റിയോട് ആലോചിക്കണമോ എന്നറിയില്ലെന്നും നവാസ് പറഞ്ഞു.
ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് പറഞ്ഞ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പുതിയ കമ്മിറ്റിയിലെ ഭാരവാഹികളോടല്ല എതിര്‍പ്പുള്ളത് എന്നും മറിച്ച് കമ്മിറ്റി പ്രഖ്യാപിച്ച രീതിയോടാണെന്നും കൂട്ടിച്ചേർത്തു. ഇത് പാര്‍ട്ടി വേദിയില്‍ പറയുമെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് വൈകീട്ടാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.

അതിനിടെ ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. ഹരിതയുടെ പഴയ ഭാരവാഹികള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സലാം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. എന്നാല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കുകയാണ് ഹരിത ഭാരവാഹികള്‍ ചെയ്തതെന്നും സലാം പറഞ്ഞു.
