
കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ കാര്യമായ ഒരു വികസനവും നടന്നിട്ടില്ലന്ന് ആരോപണം. പുതിയ ഭരണ സമിതിയുടെ പരിചയകുറവാണോ ഭരണ നിർവഹണത്തിന് തടസ്സം എന്ന ചോദ്യത്തിന് അല്ല എന്നതാണ് ലഭിക്കുന്ന മറുപടി. വികസനത്തിന് തടസ്സം ബ്ലോക്ക് ഡവലപ്മെന്റ് ഉദ്യോഗസ്ഥൻ (ബി.ഡി.ഒ / അഥവാ / സെക്രട്ടറി) എന്നാണ് പറയുന്നത്. ഭരണസമിതി തീരുമാനം കൈകൊണ്ട പദ്ധതികൾ വേഗത്തിലാക്കാൻ നിലവിലെ ബി.ഡി.ഒ തയ്യാറാകുന്നില്ല. ഈ കാര്യം ചാനൽ ആർ.ബിയോട് മെമ്പർമാർ തുറന്ന് പറഞ്ഞു. എന്നാൽ പരസ്യ പ്രതികരണത്തിന് ഇവർ തയ്യാറായില്ല.
യു.ഡി.എഫ് ഭരിക്കുന്ന കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് മുസ്ലിം ലീഗിനാണ്. വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് കൈകാര്യം ചെയ്യുന്നു. ഭരണ സമിതിയിൽ എതിർ അഭിപ്രയം ഇല്ലങ്കിലും ഉദ്യോഗസ്ഥൻ്റെ നിസ്സംഗത ഭരണ സമിതിക്ക് ക്ഷീണം പകരുന്നതായി ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ കരുക്കൾ നീക്കുന്നതായാണ് സംശയം. ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ഭരണസമിതിയെയും പൊതു ജനത്തെയും കരുവാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ബി.ഡി.ഒ പലപ്പോഴും ഓഫീസിൽ ഉണ്ടാവാറില്ല എന്നും രജിസ്റ്ററിൽ ഓൺ ഡ്യൂട്ടി എന്ന് രേഖപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്ക് പോകുന്നത് പതിവാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യം തുടർന്നാൽ ഈ വർഷം പൊതുജന ആവശ്യങ്ങൾക്ക് ചെലവഴിക്കേണ്ട പല പദ്ധതികളിലായുള്ള ലക്ഷങ്ങൾ പാഴാവാനാണ് സാധ്യത. ഇത് മുസ്ലിം ലീഗിനകത്ത് ചർച്ചയായിട്ടുണ്ട്. ഉദ്യോഗസ്ഥൻ്റെ ഈ പ്രവർത്തിയിൽ പാർട്ടി അണികൾക്കിടയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. വികസനത്തിന് നേതൃത്വം കൊടുക്കേണ്ട ബി.ഡി.ഒ (ബ്ലോക്ക് ഡവലപ്മെന്റ് ഉദ്യോഗസ്ഥൻ) എന്നതിന് പകരം ഡി.ബി.ഒ ഡവലപ്മെന്റ് ബ്ലോക്ക് ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നാണ് വിളിക്കേണ്ടത് എന്നും ചിലർ രോഷത്തോടെ പറഞ്ഞു.

തുടരും..
