അതിദരിദ്ര വിദ്യാര്‍ഥികള്‍ക്ക് ബസില്‍ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസം

You are currently viewing അതിദരിദ്ര വിദ്യാര്‍ഥികള്‍ക്ക് ബസില്‍ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസുകളില്‍ ഇനി സൗജന്യ യാത്ര. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് പകുതിയോടെ ചേര്‍ന്ന യോഗത്തിലാണ് സൗജന്യ യാത്രയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്. മൊത്തം അതിദാരിദ്ര്യത്തിൻ്റെ 13.4 ശതമാനം മലപ്പുറത്തും 11.4 ശതമാനം തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്. പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിര്‍ണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്.

ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികള്‍ ഉള്‍പ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്. അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേര്‍ക്കും അവകാശ രേഖകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികള്‍ എന്നിവരുടെ വിവരങ്ങള്‍ എം.ഐ.എസ് പോര്‍ട്ടലില്‍ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകള്‍ക്ക് നല്‍കി.

അവശ്യ വസ്തുകളും സേവനങ്ങളും വാതില്‍പ്പടി സേവനം മുഖേന നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയര്‍മാര്‍ ഇതിന് സഹായിക്കുന്നുണ്ട്. വരുമാനം ക്ലേശ ഘടകമായവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്‌തു. പശു വിതരണം, തയ്യല്‍ മെഷിൻ എന്നിവയും നല്‍കി. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

0Shares