
വിമാനം തകര്‍ന്നുവീണ് വൻ അപകടം. ബ്രസീലിലെ വടക്കന്‍ നഗരമായ പല്‍മാസിന് സമീപമുള്ള ടൊക്കന്‍ഡിനന്‍സ് എയര്‍ഫീല്‍ഡിലാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയർന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇരട്ട എന്‍ജിനുള്ള വിമാനം എന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. പറന്നുതുടങ്ങിയ വിമാനം തകര്‍ന്നു വീണ ഉടൻ കത്തിയമര്‍ന്നു. അപകടത്തിൽ നാല് ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു. വിമാനത്തിൻ്റെ പൈലറ്റും കൂടെയുള്ളവരും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

കോപ വെര്‍ഡെ മത്സരത്തില്‍ പങ്കെടുക്കാനായി യാത്ര തിരിച്ച പല്‍മാസ് താരങ്ങളാണ് മരിച്ചത്. വിലനോവക്കെതിരെയുള്ള പോരാട്ടത്തിനായിട്ടായിരുന്നു താരങ്ങള്‍ യാത്ര തിരിച്ചത്. പല്‍മാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വില്‍ഹെര്‍മെ നോയെ, റനുലെ, മാര്‍ക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്. ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് പല്‍മാസിൻ്റെ പ്രസിഡന്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
