
കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടുത്തത്തിൽ വലിയ നാശമാണുണ്ടായിരിക്കുന്നത്. മൂന്ന് വർഷം മുമ്പുണ്ടായ തീപിടിത്തത്തിൻ്റെ മൂന്ന് ഇരട്ടിയിൽ അധികം രൂപയുടെ നാശം ഉണ്ടായതായി ഉടമ ഗോവിന്ദ കമ്മത്ത് പറഞ്ഞു. എന്നുവെച്ചാൽ 30 കോടിയിൽ അധികം രൂപയുടെ നഷ്ട്ടം എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് തീ പടർന്ന് പിടിച്ചത്. 20 മിനിറ്റിനകം ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. 4 യൂണിറ്റ് ആയിരുന്നു ആദ്യം എത്തിയത്. തീ ആളിപടർന്ന് കൂടുതൽ നിലകളിലേക്ക് വ്യാപിച്ചത് മനസ്സിലാക്കിയതോടെ കൂടുതൽ ഫയർ യൂണിറ്റുകളും രക്ഷ ദൗത്യത്തിൽ പങ്കാളികളായി. ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസും കാര്യങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടവും സജീവമായി. രാത്രി എട്ട് മണിയോടെ കരിപ്പൂർ എയർപോർട്ടിലെ ആധുനിക ഫയർ എൻജിൻ സ്ഥലത്ത് എത്തിച്ചാണ് തീ പൂർണ്ണമായും അണച്ചത്.

ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ മണിക്കൂറുകള്‍ നീണ്ട പ്രവർത്തനം. റംസാൻ വിഷു പ്രമാണിച്ച് കെട്ടിടത്തിൽ വസ്ത്രങ്ങളുടെ കൂടുതൽ സ്റ്റോക്ക് ഉണ്ടായിരുന്നതും തീ ആളിപടരാൻ കാരണമായി. കെട്ടിടത്തിൽ പൊട്ടിക്കാൻ പറ്റാത്തവിധം സ്ട്രെങ് ഗ്ലാസുകൾ ഉണ്ടയിരുന്നതും ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ തീ അണക്കാനുള്ള ശ്രമം കൂടുതൽ ദുസ്സഹമാക്കി. തീ പടർന്ന് ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചതോടെയാണ് ഫയർഫോഴ്‌സ് സംഘത്തിന് കെട്ടിടത്തിന് അകത്തേക്ക് വെള്ളം ചീറ്റാൻ പോലും സാധിച്ചത്. മണിക്കൂറുകൾക്കകകം തീ നിയന്ത്രണ വിദേയമാക്കിയെങ്കിലും പൂർണ്ണമായും അണക്കാൻ സാധിച്ചിരുന്നില്ല. അതിനാലാണ് കരിപ്പൂർ എയർപോർട്ടിലെ ഫയർ എൻജിൻ എത്തിച്ച് തീ പൂർണ്ണമായും അണച്ചത്.
എന്നാൽ കടക്കകത്ത് പുക ഉയരുന്നതും മറ്റും കാരണം വ്യാഴായ്ച്ച പുലർച്ചെയും സ്ഥലത്ത് ഫയർഫോഴ്‌സ് സംഘം ജാഗ്രതയോടെ തുടരുന്നുണ്ടായിരുന്നു.

റെയിൽവെ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മി സിൽക്സിന്‍റെ മൂന്നു നിലകളിലായാണ് തീ ആളിപടർന്നത്. ആദ്യം മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാനെത്തിയത്. പിന്നീട് ജില്ലയിലെ മറ്റുഭാഗങ്ങളിൽ നിന്നുള്ള 20 ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. കെട്ടിടത്തിന്‍റെ പിൻഭാഗത്തുനിന്നാണ് തീ ആദ്യം പടര്‍ന്നത്. പിന്നീട് മുകളിലത്തേ നിലകളിലേക്ക് പടര്‍ന്നു. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത് എന്നാണ് ജീവനക്കാർ പറയുന്നത്. തീപിടിത്തത്തിന്‍റെ കാരണം പരിശോധിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന തീപിടിത്തം വ്യാപാരികളെ ഭീതിയിലാക്കുന്നുണ്ട്. കൂടുതൽ ഫയർ യൂണിറ്റുകളും എയർപോർട്ടിൽ ഉള്ളത് പോലുള്ള ആധുനിക ഫയർ എൻജിനും കോഴിക്കോട് സജ്ജികരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
