അമ്പത് വര്‍ഷം മുമ്പ് ചൊവ്വയില്‍ നാസ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി; അബദ്ധത്തില്‍ അത് നശിപ്പിക്കപ്പെട്ടെന്ന് ശാസ്ത്രജ്ഞന്‍

You are currently viewing അമ്പത് വര്‍ഷം മുമ്പ് ചൊവ്വയില്‍ നാസ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി; അബദ്ധത്തില്‍ അത് നശിപ്പിക്കപ്പെട്ടെന്ന് ശാസ്ത്രജ്ഞന്‍

അമ്പത് വര്‍ഷം മുമ്പ് ചൊവ്വയില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ജീവൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി അസ്‌ട്രോളജി പ്രൊഫസറും ബെര്‍ലിനിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അംഗവുമായ ഡിര്‍ക്ക് ഷുല്‍സെ മക്കൂഷ്.

ക്യൂരിയോസിറ്റി റോവര്‍ വിക്ഷേപിക്കുന്നതിന് മുമ്പ്, 1970കളുടെ മധ്യത്തില്‍ നാസ രണ്ട് ലാന്‍ഡറുകള്‍ ചൊവ്വയുടെ ഉപരിതലത്തിലേക്ക് വിക്ഷേപിച്ചിരുന്നു. ചൊവ്വയുടെ പ്രതലത്തിൻ്റെ ആദ്യദൃശ്യങ്ങള്‍ നല്‍കുന്നതിന് മാത്രമല്ല, ചൊവ്വയിലെ ജീവനുള്ളതിൻ്റെ സൂചനകള്‍ പരിശോധിക്കുന്നതിനായി മണ്ണിൻ്റെ ജൈവ ശാസ്ത്രപരമായ വിശകലനം നടത്താനും ഈ ദൗത്യത്തിലൂടെ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ജലസാന്നിധ്യം ഉണ്ടെന്നതിൻ്റെ സൂചനകളുമായി നിരവധി ഭൂഗര്‍ഭ രൂപങ്ങള്‍ കണ്ടെത്താനും കഴിഞ്ഞതായി ഡിര്‍ക്ക് കൂട്ടിചേര്‍ത്തു. കൂടാതെ, ചൊവ്വയിലെ അഗ്നിപര്‍വ്വതങ്ങളും അവയുടെ ചരിവുകളും ഹവായിയിലെ അഗ്നിപര്‍വ്വതങ്ങളുമായി അടുത്ത സാമ്യം പുലര്‍ത്തുന്നു എന്നും ഡിര്‍ക്ക് ഷുല്‍സെ മക്കൂഷ് പറഞ്ഞു. മുമ്പ് മഴ പെയ്‌തതിൻ്റെ സൂചനയാണിത് എന്നും അദ്ദേഹം പറയുന്നു.

”ചെറിയ അളവിലുള്ള ക്ലോറിനേറ്റഡ് ഓര്‍ഗാനിക്കുകളും ലാന്‍ഡറുകള്‍ തിരിച്ചറിഞ്ഞിരുന്നു. ഇത് ഭൂമിയില്‍ നിന്ന് എത്തിപ്പെട്ടതാണെന്നാണ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍, ക്ലോറിനേറ്റഡ് രൂപത്തിലുള്ള ഓര്‍ഗാനിക് സംയുക്തങ്ങള്‍ ചൊവ്വയില്‍ കാണപ്പെടുന്നുണ്ടെന്ന് പിന്നീടുള്ള ദൗത്യങ്ങളിലൂടെ മനസ്സിലായി”, ബിഗ് തിങ്കിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

പരീക്ഷണങ്ങളുടെ ഭാഗമായി പോഷകങ്ങള്‍ക്കൊപ്പം വെള്ളവും ചേര്‍ത്ത് ചൊവ്വയുടെ ചുവന്ന നിറമുള്ള മണ്ണില്‍ കലര്‍ത്തിയിരുന്നു. ഇതിനൊപ്പം റേഡിയോ ആക്ടീവായ കാര്‍ബണും മണ്ണില്‍ കലര്‍ത്തിയിരുന്നു. ചൊവ്വയില്‍ ജീവൻ്റെ സാന്നിധ്യമുണ്ടെങ്കില്‍ അവ ഈ പോഷകങ്ങള്‍ ഉപയോഗിക്കുകയും വാതകരൂപത്തില്‍ റേഡിയോ ആക്ടീവായ കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുമെന്ന് കരുതുന്നു. ആദ്യഫലങ്ങളില്‍ ഈ റേഡിയോ ആക്ടീവ് പുറന്തള്ളിയതിൻ്റെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ബാക്കിയുള്ള ഫലങ്ങള്‍ തീര്‍ച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. ഈ പരീക്ഷണം ചൊവ്വയിലെ സൂക്ഷ്‌മാണുക്കളെ നശിപ്പിച്ചിരിക്കാമെന്ന് ഡിര്‍ക്ക് ചൂണ്ടിക്കാട്ടി.

പരീക്ഷണങ്ങള്‍ക്കായി ശേഖരിച്ച ചൊവ്വയിലെ സൂക്ഷ്‌മാണുക്കള്‍ക്ക് ജലം കൈകാര്യം ചെയ്യാന്‍ കഴിയാതെ വരികയും അവ അല്‍പ സമയത്തിന് ശേഷം ജീവനില്ലാത്തതായി തീര്‍ന്നിരിക്കാമെന്നും ഡിര്‍ക്ക് പറഞ്ഞു. മനുഷ്യന് ജീവിക്കാന്‍ വെള്ളം ആവശ്യമാണെന്ന് കരുതി കടലിന് നടുവില്‍ മനുഷ്യനെ കൊണ്ടുപോയി നിര്‍ത്തിയിട്ട് കാര്യമില്ലെന്ന് ഡിര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ചൊവ്വയിലെ ജീവൻ്റെ സാന്നിധ്യത്തെ കുറിച്ച്‌ അറിയുന്നതിനായി പുതിയ ദൗത്യങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares