
ന്യൂഡെൽഹി: വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ചുളള പരസ്യങ്ങളും പ്രമോഷണല്‍ ഉള്ളടക്കങ്ങളും കാണിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാധ്യമ സ്ഥാപനങ്ങള്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകള്‍, ഓണ്‍ലൈന്‍ പരസ്യ ഇടനിലക്കാര്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കി. വിവിധ ചട്ടങ്ങള്‍ പ്രകാരം നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
കേന്ദ്ര മന്ത്രാലയം ചൂതാട്ട, വാതുവയ്പ്പ് പ്ലാറ്റ് ഫോമുകളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും, കാര്യമായ സാമൂഹിക- സാമ്പത്തിക അപകട സാധ്യതകള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കി.

സര്‍ക്കാര്‍ ചൂതാട്ട ആപ്പുകളുടെ ഉപയോക്താക്കളില്‍ നിന്ന് പണം ശേഖരിച്ച ഏജണ്ടുമാര്‍ക്കെതിരെ സ്വീകരിച്ച നടപടികളും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ഈ ധനശേഖരണങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലകളുമായി ബന്ധമുണ്ടെന്നും അതുവഴി രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.
മന്ത്രാലയം ക്രിക്കറ്റ് ടൂര്‍ണമെണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളില്‍ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ് ഫോമുകളുടെ പ്രോത്സാഹനം വര്‍ദ്ധിപ്പിക്കുന്ന പ്രവണതയുണ്ടെന്നും നിരീക്ഷിച്ചു. അതേസമയം വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ് ഫോമുകളുടെ പരസ്യo നല്‍കുന്നതിനെതിരെ മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്കും ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്ന് നിര്‍ദേശം നല്‍കി.
വാതുവെപ്പും ചൂതാട്ടവും നിയമ വിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അതിനാല്‍ ഏതെങ്കിലും മാധ്യമ പ്ലാറ്റ് ഫോമുകളില്‍ നേരിട്ടോ അല്ലാതെയോ അത്തരം കാര്യങ്ങളുടെ പരസ്യങ്ങളും പ്രമോഷനും നടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമവും പ്രസ് കൗണ്‍സില്‍ ആക്ടും ഉള്‍പ്പെടെയുള്ള വിവിധ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
