
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം മുസ്‌ലിം ലീഗിന് സമ്മാനിച്ച വോട്ടർമാരെ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം അഭിനന്ദിച്ചു. മുസ്‌ലിം ലീഗിന് കഴിഞ്ഞ ഭരണത്തിൽ മുൻതൂക്കമുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ഈ തിരഞ്ഞെടുപ്പിൽ വർധിപ്പിക്കാൻ സാധിച്ചു. പല പഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം നടത്താൻ കഴിയുന്ന വിധം ലീഗ് നിർണ്ണായക സാനിധ്യം അറിയിച്ചു. മുനിസിപ്പാലിറ്റി വാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നിലവിലുള്ളതിനേക്കാൾ ഗണ്യമായ പ്രാതിനിധ്യമുണ്ടാക്കാനും ലീഗ് കഴിഞ്ഞു.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മുസ്‌ലിം ലീഗിന് 200 ജനപ്രതിനിധികളുണ്ടായിരുന്നത് ഈ തെരഞ്ഞെടുപ്പിൽ 263 അംഗങ്ങളായി വർധിപ്പിക്കാൻ സാധിച്ചു. ഭരണത്തിൻ്റെ ഹുങ്കിൽ വാർഡുകൾ വെട്ടി മുറിച്ചും വ്യാപകമായി കള്ള വോട്ടുകൾ ചെയ്തും ജനാധിപത്യത്തെ അട്ടിമറിച്ചാണ് ഇടതുപക്ഷം നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്ത് നിലനിർത്തിയത്. കേരള സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജന വികാരത്തോടൊപ്പം ജില്ലാ പഞ്ചായത്തിൽ ലീഗ് സ്ഥാനാർത്ഥികൾ 40,000 ഭൂരിപക്ഷം നേടിയിട്ടുണ്ട് എന്നും ലീഗ് നേതൃയോഗം വിലയിരുത്തി.

പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിൽ നിന്നും വിജയിച്ച മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കളക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാൾ അണിയിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എം.അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി തുടങ്ങിയവർ സംബന്ധിച്ചു.
