
ബംഗളുരു: കർണ്ണാടകയിലെ തുംകൂറിനെ ഞെട്ടിച്ച കൊലപാതക കേസിൽ പ്രശസ്ത ദന്ത ഡോക്ടർ അറസ്റ്റിലായി. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായ മനുഷ്യ ശരീരഭാഗം ഭക്ഷിക്കുന്നത് നാട്ടുകാർ കണ്ടത്. സംഭവം പോലീസിനെ അറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലിൽ കൊരട്ടഗരെ പോലീസ് സ്റ്റേഷൻ പരിധിയിലെ 19 സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി തള്ളിയ നിലയിൽ മനുഷ്യ മൃതദേഹം കണ്ടെത്തി. വെട്ടിനുറുക്കിയ നിലയിലായിരുന്നു ശരീരഭാഗങ്ങൾ. പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പരിശോധിച്ചതിൽ കൊല്ലപ്പെട്ടത് ലക്ഷ്മിദേവിയാണെന്ന് സ്ഥിരീകരിച്ചു. ഭര്‍ത്താവ് ബാസവരാജു പോലീസിൽ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടരുന്നത്. മകളെ കാണാൻ പോയ ഭാര്യ തിരിച്ചെത്തയില്ല എന്നായിരുന്നു ഭർത്താവ് നൽകിയ പരാതി. ഇതിനിടെയാണ് തെരുവ് നായ മനുഷ്യ ശരീരം ഭക്ഷിക്കുന്നത് കണ്ടത്. ഇതേ തുടർന്ന നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞത്.

സംഭവത്തിൽ തുംകൂരിലെ പ്രശസ്ത ദന്തഡോക്ടറായ ഡോ. രാമചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ധർമ്മസ്ഥലയിലേക്ക് തീർത്ഥാടനത്തിന് പോയ ഡോക്ടറെയാണ് അടിയന്തിരമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീയുടെ മരുമകനാണ് (മകളുടെ ഭർത്താവ്) ദന്ത ഡോക്ടർ. അമ്മയിമ്മയോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് എത്തിച്ചെതെന്നാണ് വിവരം. അമ്മായിയമ്മയുടെ സ്വഭാവ ദൂഷ്യം എനിക്ക് അപമാനമാകുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദന്തഡോക്ടറും കൂട്ടാളികളായ സതീഷ് കെ.എന്‍, കിരണ്‍ കെ.എസ് എന്നിവര്‍ ചേര്‍ന്ന് കൊല നടത്തിയത്. ഫാംഹൗസിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സംശയിക്കാതിരിക്കാന്‍ മൃതദേഹം വെട്ടിനുറുക്കി 10 സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. സംഭവശേഷം ധർമ്മസ്ഥാലയിലേക്ക് ഡോക്ടറും കൂട്ടാളികളും തീർത്ഥടനത്തിന് പോയി.

മരണം അറിഞ്ഞിട്ടും മരുമകൻ്റെ സാനിധ്യം ഇല്ലാതെ വന്നതോടെയാണ് സംശയം ഉടലെടുത്തത്. ഉടൻതന്നെ പോലീസ് അന്വേഷണം ആവഴിക്ക് നീക്കി. സംശയം ബലപ്പെട്ടതോടെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് പകയുടെ കഥയും കൊലപാതകവും പ്രതികൾ വിശതീകരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു എന്നാണ് വിവരം. സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം നടത്തുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ക്രൂര കൊലപാതകം മന്ത്രി തന്നെ ഇടപെട്ട് പ്രതികളെ അകത്താക്കുകയാണ് ഉണ്ടായത്.
