
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലെന്ന് സീതാറാം യെച്ചൂരി. ഈ അവസ്ഥ മെച്ചപ്പെടുത്തണമെങ്കില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇന്നത്തെ ചോദ്യം രാജ്യത്തെ രക്ഷിക്കുക എന്നതാണ് അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയില്‍ ലയിക്കാന്‍ ഗോവ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം പ്രമേയം പാസ്സാക്കി. നിയമസഭ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയാണ് പ്രമേയം അവതരിപ്പിച്ചത്. ദിഗംബര്‍ കാമത്ത് പ്രമേയത്തെ പിന്‍താങ്ങി. ഗോവ മുന്‍ മുഖ്യമന്ത്രിയാണ് ദിഗംബര്‍ കാമത്ത്.

എട്ട് ഗോവ കോണ്‍ഗ്രസ് എം.എൽ.എമാര്‍ ബി.ജെ.പി യില്‍ ചേര്‍ന്നെന്ന് ഗോവ ബി.ജെ.പി പ്രസിഡണ്ട് അറിയിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്തിൻ്റെ സാന്നിധ്യത്തില്‍ ആണ് ബി.ജെ.പി യില്‍ ചേര്‍ന്നത്. ഗോവയില്‍ ആകെ ഉണ്ടായിരുന്നത് 11 കോണ്‍ഗ്രസ് എം.എല്‍.എ മാരാണ്. ഇനി കോണ്‍ഗ്രസില്‍ ശേഷിക്കുന്നത് മൂന്ന് എം.എല്‍.എമാര്‍ മാത്രം.
താന്‍ മോദിക്കൊപ്പമെന്ന് കോണ്‍ഗ്രസ് വിട്ട നിയമസഭ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ പ്രതികരിച്ചു. കോണ്‍ഗ്രസ് ചോഡോ, ബി.ജെ.പി കോ ജോഡോ എന്നാണ് മൈക്കിള്‍ ലോബോ പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താനാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു.
