
ഏഷ്യാനെറ്റ് ചാനൽ നടത്തിവന്ന ന്യൂസ് അവർ എന്ന പ്രൈം ടൈം ചർച്ചയിൽ സി.പി.എം പ്രതിനിധികൾ ഇനിമുതൽ പങ്കെടുക്കേണ്ട എന്ന തീരുമാനം ഏഷ്യാനെറ്റ് ചാനലിന് ഉള്ളിലും പുറത്തും വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നു. വിനു വി. ജോൺ എന്ന അവതാരകൻ മര്യാദയില്ലാത്ത ധാർമികത ഇല്ലാത്ത മാധ്യമ പ്രവർത്തനം നടത്തിയതിന്‍റെ ഫലമായിട്ടാണ് സി.പി.എം ഏഷ്യാനെറ്റ് ചർച്ചകളിൽ പ്രതിനിധികളെ അയയ്ക്കണ്ട എന്ന് തീരുമാനിച്ചത്. മനോരമ ചാനലിലെ ചില അവതാരകരും ജനാധിപത്യ രീതിയിൽ അല്ല ചർച്ചകൾ നയിക്കുന്നത് എന്ന വിമർശനവും ഉയർന്നു കഴിഞ്ഞു. മ
നോരമയിലെ ചർച്ചകളെ ബഹിഷ്‌കരിക്കാൻ സി.പി.എം തീരുമാനിക്കും എന്നാണ് സൂചന.അങ്ങനെയെങ്കിൽ റേറ്റിങ്ങിൽ താഴേക്ക് പോകുന്ന മനോരമയ്ക്കും അത് വലിയ തിരിച്ചടിയാകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ഏഷ്യാനെറ്റ് ഉയർത്തിക്കൊണ്ടു വന്ന നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്ന സൽപേര് ഇല്ലാതാക്കിയത് വിനു വി. ജോണിന്‍റെ അധാർമിക മാധ്യമ പ്രവർത്തന ശൈലി ആണെന്നാണ് ഏഷ്യാനെറ്റിൽ ഉയരുന്ന വിമർശനം . ടി എൻ ഗോപകുമാറിനെ പോലെ ഉന്നത മാധ്യമ ധർമ്മം പുലർത്തിയിരുന്ന ഒരാൾ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് കേവലം സംഘപരിവാർ ജിഹ്വയായി അതപതിക്കുന്നതായാണ് ഏഷ്യാനെറ്റിലെ തന്നെ ഒരു കൂട്ടം ജേണലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം മലയാള ചാനൽ മേഖല കടുത്ത മത്സരം നേരിടുന്ന ഘട്ടത്തിൽ സുപ്രധാന ചർച്ചാ പരിപാടിയിൽ ഭരണകക്ഷിയിൽ പെട്ട പ്രതിനിധികൾ ഇല്ലാതെ പോകുന്നത് ന്യൂസ് അവർ റേറ്റിംഗും ചാനൽ റേറ്റിംഗും താഴോട്ട് കൊണ്ടു പോകും എന്നാണ് വിലയിരുത്തൽ. കേവലം ഒരു വർഷം മാത്രം പ്രായമുള്ള 24ന്യൂസ് ഇതിനോടകം യുവാക്കളുടെ പ്രീതി പിടിച്ചുപറ്റി, കഴിഞ്ഞ വാരത്തിൽ അടക്കം ഒന്നാമതെത്തിയിരുന്നു. 20 മുതൽ 35 വയസ് പ്രായം വരെ ഉള്ളവർ 24 ന്യൂസ് ആണ് കാണുന്നത് എന്നാണ് പുതിയ റേറ്റിംഗ് കാണിക്കുന്നത്. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റും 24ഉം തമ്മിൽ ചെറിയ വ്യത്യാസം മാത്രം നിലനിൽക്കേ വീണ്ടും ഏഷ്യാനെറ്റ് റേറ്റിങ്ങിൽ താഴോട്ടു പോകുന്നത് പരസ്യവരുമാനത്തെ സാരമായി ബാധിക്കുമെന്ന് മാനേജ്മെൻറ് കണക്കുകൂട്ടുന്നു.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇതിനോടകം ഏഷ്യാനെറ്റ് ചാനലിൽ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ റേറ്റിംഗിൽ താഴോട്ട് പോവുകയും പരസ്യ വരുമാനം കുറയുകയും ചെയ്തതോടെ സീനിയർ ജേർണലിസ്റ്റുകളുടെ അടക്കം തൊഴിലിന് തന്നെ അത് ഭീഷണി ഉയർത്തും എന്നാണ് കണക്കുകൂട്ടൽ.
എന്തായാലും വരും ദിവസങ്ങൾ ഏഷ്യാനെറ്റിന് നിർണായകമാണ്. ചാനൽ എന്ന നിലയിൽ റേറ്റിംഗ് താഴോട്ട് പോകുന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വരും. ഒരുപക്ഷേ വിനുവിന് അടക്കം തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട ക്രെഡിബിലിറ്റി തിരിച്ചുപിടിക്കാൻ മാനേജ്മെൻറ് ഇടപെടണമെന്നാണ് ഏഷ്യാനെറ്റ് വിടാൻ മടിയുള്ള ഒരു വിഭാഗം ജേർണലിസ്റ്റുകൾ ആവശ്യപ്പെടുന്നത്. ഏഷ്യാനെറ്റ് ഓണ്ലൈനിന്‍റെയും ,യുട്യൂബ് ചാനലിന്‍റെയും വ്യൂവർ ഷിപ്പ് കുത്തനെ ഇടിഞ്ഞത് ചെറിയ കാര്യമായി കാണാൻ മാനേജ്മെന്റ് തയ്യാറായാൽ വലിയ തിരിച്ചടി ആയിരിക്കും ഏഷ്യാനെറ്റ് നേരിടാൻ പോകുന്നത്.
