
കാഞ്ഞങ്ങാട്: അജാനൂർ തെരുസെക്കൻഡ് ബ്രാഞ്ച് സമ്മേളനത്തിൽ വിവിധ ആവശ്യങ്ങൾ ഉയർന്നു.
ഇടുവും കുന്ന് പ്രദേശത്ത് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക, കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മടിയൻ വഴി കാസർഗോഡ് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് അനുവദിക്കുക, അജാനൂർ ഗ്രാമപരിധിയിലുള്ള റോഡുകളിൽ കൂടി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കിളച്ചിട്ട റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, കിഴക്കുംകര വെള്ളിക്കോത്ത് റോഡ് മെക്കാഡം ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ സി.പി.ഐ.എം അജാനൂർ തെരുസെക്കൻഡ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകൻ മാധവൻ തെരുവത്ത് പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു.

ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. എം ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവൻ കണ്ണിക്കുളങ്ങര സ്വാഗതം പറഞ്ഞു. അമർജിത്ത് തെരു രക്തസാക്ഷി പ്രമേയവും അനിൽ കണ്ണിക്കുളങ്ങര അനുശോചന പ്രമേയവും വിജേഷ് കൊല്ലടത്ത് പ്രമേയവും അവതരിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ക്ഷീര കർഷകനായ രാമചന്ദ്രൻ കണ്ണിക്കുളങ്ങര, എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോക്ടർ ശ്രീഷ്മ ബാലൻ, കുടുംബശ്രീ സംസ്ഥാന കലാമേളയിൽ നാടൻപാട്ട് വിജയിയായ ഡോക്ടർ നിമിത രവീന്ദ്രൻ, സാക്ഷരതാ പരീക്ഷയിലൂടെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിയായ മാധവൻ തെരുവത്ത്, മുതിർന്ന പാർട്ടിമെമ്പർമാരായ സി. ഗംഗാധരൻ, വി. കുഞ്ഞിരാമൻ, വിജയൻ നായ്ച്ചേരി, കെ.കുഞ്ഞിരാമൻ എന്നിവരെയാണ് ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷാ വിജയികളായ നിവേദ്, ശ്രീനന്ദ്, തേജസ്, സൂരജ്, എന്നിവരെ അനുമോദിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി രാജീവൻ കണ്ണികുളങ്ങരയെ തെരഞ്ഞെടുത്തു.
